
കൊച്ചി: ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് നിക്ഷേപ അവസരങ്ങൾക്ക് വഴിയൊരുക്കി വ്യവസായരംഗത്ത് വൻ മുന്നേറ്റം സാധ്യമാക്കിയെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. അങ്കമാലിയിലെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ബിസിനസ് പാർക്കിൽ, ആർസിസി ന്യൂട്രാഫിൽ പ്രൈവറ്റ് ലിമിറ്റഡ് യൂണിറ്റിന്റെ തറക്കല്ലിടൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ പ്രഖ്യാപിച്ച സുപ്രധാന നിക്ഷേപങ്ങളിൽ ഒന്നാണിത്. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ഒപ്പുവെച്ചവയിൽ ഇതുവരെ 35,000 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി . മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിൽ നിക്ഷേപ കരാറുകൾ നടപ്പിലാക്കപ്പെടുന്നു എന്നത് കേരളത്തിന്റെ ശക്തിയാണ്. അദാനി ഗ്രൂപ്പിന്റെ കളമശ്ശേരി ലോജിസ്റ്റിക്സ് പാർക്കിനും വിവിധ മേഖലകളിലെ ബില്യൺ ഡോളർ പദ്ധതികൾക്കും കേരളം വേദിയാകുകയാണ്.
ആദ്യ ഘട്ട നിക്ഷേപങ്ങൾ വിജയകരമായി നടപ്പിലായാൽ കൂടുതൽ പദ്ധതികൾക്കും വൻതോതിൽ നിക്ഷേപങ്ങൾക്കും വാതിൽ തുറക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരളത്തിൽ റിവേഴ്സ് മൈഗ്രേഷൻ 176 ശതമാനമായി വർദ്ധിച്ചിട്ടുണ്ടെന്നും 40000 ൽ അധികം പ്രൊഫഷണലുകൾ വിവിധ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും തിരികെ കേരളത്തിലേക്ക് വന്നു കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ സുരക്ഷിതവും സമ്പന്നവുമായ അന്തരീക്ഷമാണ് ഇതിന് കാരണമെന്നും അദ്ദേഹം സൂചിപ്പിച്ചു.