
ന്യൂഡൽഹി: ദേശീയപാതകളിലെ നിലവിലെ ടോള്‍ പിരിവ് സംവിധാനം ഒരു വര്‍ഷത്തിനകം പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. യാത്രക്കാര്‍ക്ക് തടസമില്ലാത്ത അനുഭവം ഉറപ്പാക്കിക്കൊണ്ട്, രാജ്യത്തുടനീളം പുതിയ ഇലക്ട്രോണിക് ടോള്‍ പിരിവ് സംവിധാനം നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ലോക്സഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കവെയാണ് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ‘നിലവിലെ ടോള്‍ സംവിധാനം അവസാനിക്കും. ടോളിന്റെ പേരില്‍ ആരും നിങ്ങളെ തടയില്ല. ഒരു വര്‍ഷത്തിനകം രാജ്യത്തുടനീളം ഇലക്ട്രോണിക് ടോള്‍ പിരിവ് നടപ്പിലാക്കും,’ അദ്ദേഹം പറഞ്ഞു.
പുതിയ സംവിധാനം നടപ്പിലാക്കുന്നതോടെ വാഹനങ്ങള്‍ ടോള്‍ പ്ലാസകളില്‍ നിര്‍ത്തേണ്ട ആവശ്യം പൂര്‍ണ്ണമായും ഇല്ലാതാകും. യാതൊരു മനുഷ്യ ഇടപെടലുമില്ലാതെ ടോള്‍ തുക വാഹന ഉടമയുടെ അക്കൗണ്ടില്‍ നിന്ന് ഇലക്ട്രോണിക്കായി ഈടാക്കും. നിലവില്‍ രാജ്യത്തെ 10 സ്ഥലങ്ങളില്‍ ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി കഴിഞ്ഞു.
രാജ്യത്തെ ടോള്‍ പിരിവ് കൂടുതല്‍ ലളിതമാക്കുന്നതിനായി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) നാഷണല്‍ ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ (NETC) എന്ന ഏകീകൃത പ്ലാറ്റ്ഫോം വികസിപ്പിച്ചിട്ടുണ്ട്. വാഹനങ്ങളുടെ വിന്‍ഡ്ഷീല്‍ഡില്‍ പതിപ്പിച്ച ഫാസ്ടാഗ് (FASTag) എന്ന റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (RFID) അടിസ്ഥാനമാക്കിയുള്ള ഉപകരണം വഴിയാണ് ഈ ഓട്ടോമാറ്റിക് പേയ്മെന്റ് സാധ്യമാകുന്നത്. രാജ്യത്ത് നിലവില്‍10 ലക്ഷം കോടി രൂപയുടെ 4,500 ഹൈവേ പ്രോജക്റ്റുകള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നും ഗഡ്കരി സഭയെ അറിയിച്ചു.






