ഇന്ത്യയുടെ ഫോറെക്‌സ് റിസര്‍വില്‍ 4.74 ബില്യണ്‍ ഡോളര്‍ വര്‍ധനബംഗ്ലാദേശിലേയ്ക്കുള്ള കയറ്റുമതി, ഇന്ത്യയില്‍ അരി വില ഉയര്‍ന്നുദീപാവലി സമ്മാനം: ചെറു കാറുകളുടെയും ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെയും ജിഎസ്ടി കുറയുംസാധ്യതകൾ തുറന്ന് മൈസ് ഉച്ചകോടിതിരുവനന്തപുരത്തെ അടുത്ത ഐടി ഡെസ്റ്റിനേഷനാകാന്‍ ടെക്നോപാര്‍ക്ക് ഫേസ്-4

ഇന്ത്യയില്‍ വില്‍ക്കുന്ന 99% മൈബൈല്‍ ഫോണും മെയ്ഡ് ഇൻ ഇന്ത്യ

മുംബൈ: ഇന്ത്യയുടെ ഇലക്‌ട്രോണിക്സ് കയറ്റുമതിയില്‍ വൻകുതിപ്പ്. 2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലാണ് കുത്തനെയുള്ള വർധന രേഖപ്പെടുത്തിയത്.

2024-25 ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 47 ശതമാനത്തിലധികം വർധനയോടെ ഇലക്‌ട്രോണിക്സ് കയറ്റുമതി 12.4 ബില്യണ്‍ ഡോളറിലെത്തിയെന്ന് കേന്ദ്ര വാണിജ്യ – വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ എക്സിലൂടെ അറിയിച്ചു.

ഇത് ‘മേക്ക് ഇൻ ഇന്ത്യ’യുടെ വിജയഗാഥയാണെന്നും 2014-15 മുതല്‍ ഒരു ദശാബ്ദത്തിനുള്ളില്‍ നമ്മുടെ ഇലക്‌ട്രോണിക്സ് ഉത്പാദനം 31 ബില്യണ്‍ ഡോളറില്‍ നിന്ന് 133 ബില്യണ്‍ ഡോളറായി വർധിക്കാൻ അത് കാരണമായെന്നും മന്ത്രി കുറിച്ചു.

നിർമ്മാണരംഗത്ത് സ്വയംപര്യാപ്തത വർധിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായി 2014-ല്‍ വെറും രണ്ട് മൊബൈല്‍ നിർമ്മാണ യൂണിറ്റുകളില്‍ നിന്ന് ഇന്ന് 300-ല്‍ അധികം യൂണിറ്റുകളായി ഇന്ത്യയിലെ ഉത്പാദന മേഖല വളർന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു മൊബൈല്‍ ഇറക്കുമതി രാജ്യത്തില്‍ നിന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ നിർമ്മാതാവായി ഇന്ത്യ മാറി. ഇത് നമ്മുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്. സോളാർ മൊഡ്യൂളുകള്‍, നെറ്റ്വർക്കിങ് ഉപകരണങ്ങള്‍, ചാർജർ അഡാപ്റ്ററുകള്‍, ഇലക്‌ട്രോണിക് ഭാഗങ്ങള്‍ എന്നിവയും നമ്മുടെ കയറ്റുമതി ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.

ഇലക്‌ട്രോണിക്സ് മേഖല വലിയ തോതിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കി. 2014-15ല്‍ 38,000 കോടി രൂപയായിരുന്ന ഇലക്‌ട്രോണിക് സാധനങ്ങളുടെ കയറ്റുമതി കഴിഞ്ഞ ദശാബ്ദത്തിനിടെ എട്ട് മടങ്ങ് വർധിച്ച്‌ 2024-25ല്‍ 3.27 ലക്ഷം കോടി രൂപയായി ഉയർന്നുവെന്നും മന്ത്രി പങ്കുവെച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.

2014-15ല്‍, ഇന്ത്യയില്‍ വിറ്റ മൊബൈല്‍ ഫോണുകളില്‍ 26% മാത്രമാണ് രാജ്യത്ത് നിർമ്മിച്ചത് ബാക്കിയുള്ളവ ഇറക്കുമതി ചെയ്യുകയായിരുന്നു. ഇപ്പോള്‍ ആ സ്ഥിതി പൂർണമായും മാറി. ഇന്ന് രാജ്യത്ത് വില്‍ക്കുന്ന എല്ലാ മൊബൈല്‍ ഫോണുകളുടെയും 99.2% ആഭ്യന്തരമായി നിർമ്മിച്ചവയാണ്.

മൊബൈല്‍ ഫോണ്‍ നിർമ്മാണത്തിന്റെ മൂല്യം 2014 സാമ്പത്തിക വർഷത്തിലെ 18,900 കോടി രൂപയില്‍ നിന്ന് 2024 സാമ്പത്തിക വർഷത്തില്‍ 4,22,000 കോടി രൂപയായി കുതിച്ചുയർന്നുവെന്നും കേന്ദ്രമന്ത്രി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

X
Top