
തൃശ്ശൂർ: കേന്ദ്ര ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ മാർച്ച് മാസത്തെ പരിശോധനയില്‍ കുടുങ്ങിയത് 71 മരുന്നിനങ്ങള്‍. ഇതില്‍ ഒരെണ്ണം വ്യാജനാണെന്നും വ്യക്തമായി.
വിവിധ സംസ്ഥാന അധികൃതർ നടത്തിയ പരിശോധനയില്‍ മറ്റ് 56 മരുന്നുകളുടെ ബാച്ചുകള്‍ക്കു കൂടി നിലവാരമില്ലെന്ന് കണ്ടെത്തിയിരുന്നു.
രക്തസമ്മർദ മരുന്നായ ടെല്‍മിസാർട്ടന്റെ 40 എംജി ഗുളികയുടെ ഒരു ബാച്ചാണ് വ്യാജമാണെന്ന് തെളിഞ്ഞത്. വ്യാജമരുന്നുകള്‍ കണ്ടെത്തുന്നത് ഇന്ത്യൻ ഔഷധവിപണിയില്‍ പതിവായിട്ടുണ്ട്.
നിലവാരമില്ലെന്ന് തെളിഞ്ഞ മരുന്നുകളില്‍ അമോക്സിസിലിനും ക്ലോവുലിനിക് പൊട്ടാസ്യവും ചേർന്ന അണുബാധക്കെതിരായ സംയുക്തം, ആമാശയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള പാന്റപ്രസോള്‍ മരുന്നിന്റെ രണ്ട് കമ്ബനികളുടെ ബാച്ച് തുടങ്ങിയവയാണ് ഉള്‍പ്പെടുന്നത്.
കടുത്ത അലർജിക്കെതിരായ അഡ്രിനാലിൻ, കിടപ്പുരോഗികള്‍ക്ക് പതിവായി ഉപയോഗിക്കുന്ന ഡെക്സ്ട്രോസ് തുടങ്ങിയ കുത്തിവെപ്പുകളുടെ ഒരു ബാച്ചിനും ഗുണമേന്മയില്ലെന്ന് കണ്ടെത്തി.