
മുംബൈ: പൊതു മേഖലാ കമ്പനിയായ കോൾ ഇന്ത്യയുടെ രണ്ട് സബ്‌സിഡറികള്‍ ഐപിഒ നടത്താൻ ഒരുങ്ങുന്നു.
ഭാരത് കോക്കിംഗ് കോൾ ലിമിറ്റഡ് (ബിസിസിഎൽ), സെൻട്രൽ മൈൻ പ്ലാനിങ് ആൻഡ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് (സിഎംപിഡിഐ) എന്നീ കമ്പനികളാണ് ഓഹരി വില്പനക്ക് തയ്യാറെടുക്കുന്നത്.
രണ്ട് കമ്പനികളും താമസിയാതെ സെബിക്ക് രേഖകൾ സമർപ്പിക്കും. പബ്ലിക് ഓഫറിന് അനുമതി തേടുന്ന കമ്പനികൾ സമർപ്പിക്കുന്ന പ്രാഥമിക രേഖയായ ഡി ആർ എച്ച് പി തയ്യാറാക്കുന്ന ഘട്ടത്തിലാണ് ബിസിസിഎല്ലും സിഎംപിഡിഐയും. കോൾ ഇന്ത്യക്ക് എട്ട് സബ്‌സിഡറികള്‍ ആണുള്ളത്.
ഏഴ് കൽക്കരി ഉൽപാദക കമ്പനികളും ഒരു കൺസൾട്ടൻസി കമ്പനിയും ഇതിൽ ഉൾപ്പെടും. കോൾ ഇന്ത്യ ജനുവരി-മാർച്ച് ത്രൈമാസത്തിൽ 9604.കോടി രൂപ ലാഭമാണ് കൈവരിച്ചത്.
12 ശതമാനം ആണ് ലാഭത്തിൽ ഉണ്ടായ വളർച്ച. കമ്പനിയുടെ വരുമാനം ഇക്കാലയളവിൽ 41,761 കോടി രൂപയായി വളർന്നു. ജനുവരി-മാർച്ച് ത്രൈമാസത്തിൽ കമ്പനി 62.1 ദശലക്ഷം കൽക്കരിയാണ് ഉൽപ്പാദിപ്പിച്ചത്.