
തിരുവനന്തപുരം: ഭരണപരമായ ചെലവുകൾക്കായി സർക്കാർ 1,000 കോടി രൂപ കൂടി കടമെടുക്കുന്നു. ഈ മാസം 26നാണ് റിസർവ് ബാങ്ക് വഴി പൊതുവിപണിയിൽ നിന്നു കടമെടുക്കുക. ഇതോടെ ഇൗ വർഷം ഇതുവരെയുള്ള കടമെടുപ്പ് 7,000 കോടി രൂപയാകും.
കേരളത്തിന് ഇൗ വർഷം കടമെടുക്കാവുന്ന തുക 20,521 കോടി രൂപയാണെന്ന് കഴിഞ്ഞയാഴ്ച കേരളത്തെ കേന്ദ്രം അറിയിച്ചിരുന്നു. ഈ തുക കൊണ്ട് ഈ വർഷത്തെ ചെലവുകൾ വഹിക്കാൻ കഴിയില്ലെന്നാണ് ധനവകുപ്പ് വൃത്തങ്ങൾ പറയുന്നത്.
ഓഗസ്റ്റിൽ ഓണം വരെ വലിയ ബുദ്ധിമുട്ടില്ലാതെ മുന്നോട്ടു പോകാം. അതു കഴിഞ്ഞാൽ കടുത്ത പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ.