
മുംബൈ:ക്രമക്കേട് നടത്തിയതിന്റെ പേരില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) നടപടി ഏറ്റുവാങ്ങേണ്ടി വന്ന ജെയ്ന്‍ സ്ട്രീറ്റ് ഗ്രൂപ്പിന് ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റുകളില്‍ വ്യാപാരം ആരംഭിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് റിപ്പോര്‍ട്ട്. എസ്‌ക്രോ അക്കൗണ്ടില്‍ 4,843.5 കോടി രൂപ നിക്ഷേപിക്കണമെന്ന നിബന്ധന കമ്പനി പാലിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുന്നതിന് അവര്‍ക്ക് നിയമപരമായ വിലക്കുകളില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2025 ജൂലൈ 3 ലെ സെബിയുടെ ഇടക്കാല ഉത്തരവിലാണ് ഈ നിബന്ധനയുള്ളത്. ആഗോള ശ്രദ്ധപിടിച്ചുപറ്റിയ കേസിലെ ഒരു പ്രധാന വഴിത്തിരിവാണിത്. നിയമാനുസൃതമല്ലാതെ നേടിയ പണം ഒരു ഷ്യെൂള്‍ഡ് ബാങ്കിന്റെ എസ്‌ക്രോ അക്കൗണ്ടില്‍ സെബിയുടെ പേരില്‍ നിക്ഷേപിക്കാന്‍ റെഗുലേറ്റര്‍ ജെയ്ന്‍സ്ട്രീറ്റിനോടാവശ്യപ്പെട്ടിരുന്നു. ഈ തുക നിക്ഷേപിക്കുന്ന മുറയ്ക്ക് കമ്പനിയെ ട്രേഡിംഗില്‍ നിന്നും വിലക്കിയ ഉത്തരവ് അസാധുവാകുമെന്നും റെഗുലേറ്ററുടെ ഉത്തരവിലുണ്ട്.
എന്നാല്‍ വീണ്ടും കൃത്രിമ വ്യാപാരം നടത്താന്‍ തുനിയുന്ന പക്ഷം വിലക്ക് വീണ്ടും നിലവില്‍ വരും. അതേസമയം റെഗുലേറ്ററുടെ നിബന്ധനകള്‍ പാലിച്ചിട്ടുണ്ടെങ്കിലും ജെയ്ന്‍ സ്ട്രീറ്റ് ഉടന്‍ ഇന്ത്യന്‍ വിപണിയിലേയ്ക്ക് തിരിച്ചെത്തുമോ എന്ന കാര്യം വ്യക്തമല്ല. തിരിച്ചെത്തിയാലും സെബിയുടെ കണിശമായ നിരീക്ഷണത്തിന് കീഴിലായിരിക്കും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍.
2023 ജനുവരി മുതല്‍ 2025 മെയ് വരെയുള്ള 21 വ്യത്യസ്ത എക്‌സ്‌പൈറി ദിവസങ്ങളില്‍ നിഫ്റ്റി, ബാങ്ക് നിഫ്റ്റി തുടങ്ങിയ ഇന്‍ഡക്‌സ് ലെവലുകളില്‍ ജെയിന്‍ സ്ട്രീറ്റ് കൃത്രിമം കാണിച്ചുവെന്നാണ് സെബി കണ്ടെത്തിയത്. തുടര്‍ന്ന് ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിക്കുന്നതില്‍ നിന്നും കമ്പനിയെ വിലക്കാനും നിക്ഷേപങ്ങള്‍ മരവിപ്പിക്കാനും 4843.57 കോടി രൂപ പിഴ ചുമത്താനും റെഗുലേറ്റര്‍ തീരുമാനിച്ചു. സെബി ഒരു കമ്പനിയ്ക്ക് മേല്‍ ചുമത്തുന്ന ഏറ്റവും വലിയ പിഴയാണിത്.