
മുംബൈ: അമേരിക്കന്‍ ഷോര്‍ട്ട് സെല്ലര്‍ വൈസ്രോയ് റിസര്‍ച്ച് ഉന്നയിച്ച ‘പോന്‍സി സ്കീം’ ആരോപണങ്ങള്‍ വേദാന്ത ഗ്രൂപ്പ് നിഷേധിച്ചു. ‘അങ്ങേയറ്റം സുതാര്യമായാ’ ണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്ന് ജൂലൈ 10 ന് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം) വേദാന്ത ചെയര്മാന് അനില്‍ അഗര്‍വാള്‍ ഓഹരി ഉടമകളെ അറിയിക്കുകയായിരുന്നു.
പുതിയ നിക്ഷേപകരില്‍ നിന്ന് നേടിയ പണം ഉപയോഗിച്ച് മുന്‍ നിക്ഷേപകര്‍ക്ക് വരുമാനം നല്കുന്ന ഒരു തരം തട്ടിപ്പാണ് പോന്‍സി സ്കീം. ലാഭക്ഷമതയുടെയും സ്ഥിരതയുടെയും മിഥ്യാധാരണ ഇത് നല്കുന്നു. പക്ഷേ പുതിയ നിക്ഷേപങ്ങള്‍ തീരുന്ന പക്ഷം കമ്പനി പ്രതിസന്ധിയിലകപ്പെടും.
കമ്പനി വളര്‍ച്ചാ സാധ്യതകളെക്കുറിച്ച് അഗര്‍വാള്‍ വാചാലനായി. ‘ ഡീമെര്‍ജര്‍, ഡൈവേഴ്സിഫിക്കേഷന്, ഡെലിവറേജിംഗ് എന്നിവ വലുപ്പം ഇരട്ടിയാക്കാനും പങ്കാളികള്‍ക്ക് പരമാവധി മൂല്യം നല്‍കാനും കമ്പനിയെ പ്രാപ്തരാക്കും,’അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലുടനീളമുള്ള 10 നിര്‍ണായക ധാതു ബ്ലോക്കുകള്‍ കമ്പനി സ്വന്തമാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയിലെ ഏറ്റവും വലുതാണിതെന്നും വേദാന്ത പറഞ്ഞു. ലോകത്തിലെ ആദ്യത്തെ വ്യാവസായിക സിങ്ക് പാര്‍ക്കും ഇന്ത്യയിലെ ഏറ്റവും വലിയ അലുമിനിയം പാര്‍ക്കും സ്ഥാപിക്കുന്നു, ഇത് എംഎസ്എംഇകളെ സഹായിക്കുകയും ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
ജെപി മോര്ഗന് വേദാന്തയ്ക്കെതിരായ ആരോപണങ്ങളെ അവഗണിച്ചിട്ടുണ്ട്. വേദാന്തയ്ക്കെതിരായ ആരോപണങ്ങളില്‍ തെറ്റിദ്ധരിക്കപ്പെടരുതെന്ന് അവര്‍ നിക്ഷേപകരോടാവശ്യപ്പെട്ടു.