
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയം സംഘടിപ്പിച്ച ‘വേൾഡ് ഫുഡ് ഇന്ത്യ 2025’ അഭൂതപൂർവമായ തോതിലുള്ള നിക്ഷേപ പ്രതിബദ്ധതകൾ കൈവരിച്ച് ചരിത്രപരമായ രീതിയിൽ സമാപിച്ചു. നാല് ദിനങ്ങൾ നീണ്ട പരിപാടിയിൽ, 26 പ്രമുഖ ആഭ്യന്തര, ആഗോള കമ്പനികൾ 1,02,046.89 കോടി രൂപ മൂല്യമുള്ള ധാരണാപത്രത്തിൽ ഒപ്പുവക്കുകയും ഇത് ഇന്ത്യയുടെ ഭക്ഷ്യ സംസ്‌കരണ മേഖലയിലെ ഏറ്റവും വലിയ നിക്ഷേപ പ്രഖ്യാപനങ്ങളിലൊന്നായി അടയാളപ്പെടുത്തുകയും ചെയ്തു.
ഈ ധാരണാപത്രങ്ങൾ മുഖേന 64,000-ത്തിലധികം ആളുകൾക്ക് നേരിട്ടുള്ള തൊഴിലവസരങ്ങളും 10 ലക്ഷത്തിലധികം വ്യക്തികൾക്ക് പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ഇന്ത്യയെ ഭക്ഷ്യസംസ്‌കരണത്തിനുള്ള ഒരു ആഗോളകേന്ദ്രമായി ഉയർത്തിക്കൊണ്ടുവരാനുള്ള സർക്കാരിന്‍റെ കാഴ്ചപ്പാടിനെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
‘വേൾഡ് ഫുഡ് ഇന്ത്യ 2025’ നിക്ഷേപ പ്രതിബദ്ധതകളെ ആകർഷിക്കുന്നതിൽ റെക്കോർഡ് നേട്ടം കൈവരിച്ചെന്ന് മാത്രമല്ല, ഭക്ഷ്യ സംസ്‌കരണത്തിനുള്ള വിശ്വസനീയമായ ആഗോള ലക്ഷ്യകേന്ദ്രമെന്ന ഇന്ത്യയുടെ സ്ഥാനം വീണ്ടും ഉറപ്പിക്കുകയും ചെയ്തു.
സുസ്ഥിര വളർച്ചയ്ക്കും, നൂതനാശയങ്ങൾക്കും, അന്താരാഷ്ട്ര സഹകരണത്തിനും ശക്തമായ അടിത്തറ പാകിയ ഈ പരിപാടി, ആഗോള ഭക്ഷ്യ സംവിധാനങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതിലുള്ള ഇന്ത്യയുടെ നേതൃത്വത്തെ കൂടുതൽ ഉറപ്പിച്ചു.