ജമ്മുകശ്മീർ ടൂറിസം പ്രോത്സാഹിപ്പിക്കാൻ സമഗ്ര പദ്ധതിയുമായി കേന്ദ്രസർക്കാർഇ–കൊമേഴ്സ് സ്ഥാപനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; തെറ്റിദ്ധരിപ്പിച്ച് കച്ചവടം നടത്തിയാൽ കടുത്ത നടപടിഏഷ്യയിലെ രണ്ടാമത്തെ വലിയ ഇൻഷുറൻസ് വിപണിയായി ഇന്ത്യ മാറുംഭക്ഷ്യ എണ്ണ വില കുറയ്ക്കാൻ കേന്ദ്രം; ഇറക്കുമതി തീരുവ ഗണ്യമായി വെട്ടിക്കുറച്ചുഇന്ത്യയിൽ സൗദി സർക്കാറിന്റെ വൻ നിക്ഷേപത്തിന് കളമൊരുങ്ങുന്നു

ആഗോള വളര്‍ച്ചയുടെ എഞ്ചിന്‍ ഇന്ത്യയാവുമെന്ന് ലോക സാമ്പത്തിക ഫോറം

  • 2025 ലും 2026 ലും ഇന്ത്യ ലോകത്തെ നയിക്കുമെന്ന് വിദഗ്ധര്‍

ന്യൂഡെല്‍ഹി: 2025ലും 2026ലും ആഗോള സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന എഞ്ചിന്‍ ഇന്ത്യയായിരിക്കുമെന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ (ഡബ്ല്യുഇഎഫ്) ചീഫ് ഇക്കണോമിസ്റ്റ് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട്.

ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യയുടെ ശക്തമായ സാമ്പത്തിക അടിത്തറയും പോസിറ്റീവ് വീക്ഷണവും ഉയര്‍ത്തിക്കാട്ടുന്നതാണ് പ്രമുഖ സാമ്പത്തിക വിദഗ്ധരെ സര്‍വേ ചെയ്ത് തയാറാക്കിയിരിക്കുന്ന റിപ്പോര്‍ട്ട്.

‘മേഖലയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ, വളര്‍ച്ചയുടെ പ്രാഥമിക എഞ്ചിനാവാന്‍ തയാറെടുത്തു നില്‍ക്കുകയാണ്,’ ഡബ്ല്യുഇഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്താരാഷ്‌ട്ര നാണ്യ നിധി (ഐഎംഎഫ്) ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 2025 ല്‍ 6.2 ശതമാനമായും 2026 ല്‍ 6.3 ശതമാനമായും ഉയരുമെന്ന് കഴിഞ്ഞയാഴ്ച അനുമാനിച്ചിരുന്നു. ഇത് ദക്ഷിണേഷ്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുന്നു.

ദക്ഷിണേഷ്യയെ നയിച്ച് ഇന്ത്യ
ചൈനീസ് കയറ്റുമതിക്ക് മേല്‍ യുഎസ് താരിഫ് മൂലമുള്ള ആഘാതമടക്കമുള്ള വെല്ലുവിളികള്‍ ദക്ഷിണേഷ്യ അഭിമുഖീകരിക്കുമ്പോള്‍ ഇന്ത്യയുടെ മുന്നേറ്റമാണ് മേഖലയുടെ വളര്‍ച്ചയെ പ്രോല്‍സാഹിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ലോകത്തെ സാമ്പത്തിക മേഖലകളില്‍ 2025 ല്‍ ഏറ്റവും ശക്തമായ വളര്‍ച്ച പ്രതീക്ഷിക്കുന്നത് ദക്ഷിണേഷ്യയിലാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 33% സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

മെയ് ആദ്യം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സൈനിക സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത് മേഖലയില്‍ അനിശ്ചിതത്വം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ, വരും മാസങ്ങളില്‍ ദക്ഷിണേഷ്യയിലെ പണപ്പെരുപ്പം മിതമായ തോതിലോ ഉയര്‍ന്ന തോതിലോ ആയിരിക്കുമെന്ന് മിക്ക സാമ്പത്തിക വിദഗ്ധരും പ്രതീക്ഷിക്കുന്നു.

ഇന്ത്യ-യുകെ വ്യാപാര കരാര്‍
ഇന്ത്യയും യുകെയും തമ്മില്‍ അടുത്തിടെ വ്യാപാര കരാര്‍ സംബന്ധിച്ച് ധാരണയിലെത്തിയത് ഇന്ത്യയെ സംബന്ധിച്ച് സാമ്പത്തിക വിദഗ്ധരുടെ ആത്മവിശ്വാസം കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ഡബ്ല്യുഇഎഫ് ചൂണ്ടിക്കാട്ടി.

സമീപകാലത്തെ പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് (പിഎംഐ) ഡാറ്റ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാണിക്കുന്നു. ചരക്കുകളുടെയും സേവനങ്ങളുടെയും ശക്തമായ ഡിമാന്‍ഡാണ് ഇത് സൂചിപ്പിക്കുന്നത്.

ആഗോള തലത്തില്‍ തിരിച്ചടിയായി യുഎസ് നയങ്ങള്‍
ആഗോള തലത്തില്‍, സാമ്പത്തിക അന്തരീക്ഷം ദുര്‍ബലമായി തുടരുന്നു. യുഎസിന്റെ സാമ്പത്തിക, വ്യാപാര നയം മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം.

സര്‍വേയില്‍ പങ്കെടുത്ത സാമ്പത്തിക വിദഗ്ധരില്‍ 79 ശതമാനവും ദീര്‍ഘകാല ഘടനാപരമായ മാറ്റത്തിന്റെ ഭാഗമായി അടുത്തിടെയുണ്ടായ യുഎസ് നയം മാറ്റങ്ങളെ വീക്ഷിക്കുന്നു.

ഏപ്രിലില്‍, സാമ്പത്തിക പിരിമുറുക്കങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ട് പല രാജ്യങ്ങളിലും യുഎസ് കുത്തനെയുള്ള താരിഫ് വര്‍ദ്ധനവ് നടപ്പാക്കി. ഈ താരിഫുകളില്‍ ഭൂരിഭാഗവും 90 ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ടെങ്കിലും, ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വം നിലനില്‍ക്കുന്നു.

എന്നാല്‍ ആഗോള വെല്ലുവിളികള്‍ക്കിടയിലും, ശക്തമായ സാമ്പത്തിക സൂചകങ്ങള്‍, വ്യാപാര നേട്ടങ്ങള്‍, വര്‍ദ്ധിച്ചുവരുന്ന നിക്ഷേപകരുടെ ആത്മവിശ്വാസം എന്നിവയുടെ പിന്തുണയോടെ ഇന്ത്യയ്‌ക്കും ദക്ഷിണേഷ്യയ്‌ക്കുമുള്ള കാഴ്ചപ്പാട് പോസിറ്റീവായി തുടരുന്നു.

X
Top