
കൊച്ചി: സിനിമാമേഖലയിലെ ജോലിഭാരം കുറയ്ക്കുന്നതിൽ നിർണായക തീരുമാനമെടുത്ത് സിനിമാസംഘടനകൾ. സിനിമാപ്രവർത്തകരുടെ നിലവിലുള്ള 16 മണിക്കൂർ ജോലിസമയം 12 മണിക്കൂറാക്കി കുറച്ചു. കോൾ ഷീറ്റിൽതന്നെ 12 മണിക്കൂർ ജോലി എന്ന് രേഖപ്പെടുത്തും. വിവിധ സിനിമാ സംഘടനാ പ്രതിനിധികളുമായി നിർമാതാക്കളുടെ സംഘടന നടത്തിയ ചർച്ചയിലാണ് തീരുമാനം.
സിനിമയിലെ സാങ്കേതികവിദഗ്ധരുടെ സംഘടനയായ ഫെഫ്ക അടക്കമുള്ളവർ ഇക്കാര്യം നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. ജോലിസമയം കുറച്ചത് മുൻനിർത്തി വേതനത്തിൽ കുറവുവരുത്തില്ലെന്ന് നിർമാതാക്കളുടെ സംഘടന ഉറപ്പുനൽകി.
നിലവിൽ കോൾഷീറ്റ് അനുസരിച്ച് 16 മണിക്കൂറാണ് ഒരു ദിവസത്തെ ജോലിസമയം. നടീനടന്മാർക്കും സാങ്കേതികപ്രവർത്തകർക്കുമെല്ലാം ഇത് ബാധകമായിരുന്നു. പതിറ്റാണ്ടുകളായി തുടരുന്ന സമ്പ്രദായത്തിനാണ് ഇപ്പോൾ മാറ്റംവരുന്നത്.
ഫെഫ്ക ഭാരവാഹി ബി. ഉണ്ണികൃഷ്ണൻ, നിർമാതാക്കളുടെ സംഘടനാഭാരവാഹികളായ ബി. രാകേഷ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.






