
കൊച്ചി: പ്രമുഖ അമ്യൂസ്മെന്റ് പാർക്ക് ശൃംഖലയായ വണ്ടർലാ ഹോളിഡേയ്സ് ചെന്നൈയിൽ ഒരുക്കുന്ന പാർക്ക് അടുത്ത സാമ്പത്തിക വർഷം (2025-26) അവസാനത്തോടെ പ്രവർത്തനസജ്ജമാകും.
ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വണ്ടർലാ മാനേജിങ് ഡയറക്ടർ അരുൺ കെ. ചിറ്റിലപ്പിള്ളിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ കൊച്ചി, ബെംഗളൂരു, ഹൈദരാബാദ്, ഭുവനേശ്വർ എന്നിവിടങ്ങളിലാണ് വണ്ടർലായ്ക്ക് അമ്യൂസ്മെന്റ് പാർക്കുകളുള്ളത്.
ചെന്നൈ പാർക്ക് പ്രവർത്തനം ആരംഭിച്ച് ആദ്യ വർഷങ്ങളിൽ തന്നെ 8-10 ലക്ഷം സന്ദർശകരെ ആകർഷിക്കുമെന്നാണ് കരുതുന്നത്. ആദ്യവർഷം തന്നെ നികുതി, പലിശ തുടങ്ങിയ ബാധ്യതകൾ കഴിച്ചുള്ള ലാഭം (എബിറ്റ്ഡ) കൈവരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യയിലെ ടിയർ-1, ടിയർ-2 നഗരങ്ങളിൽ പാർക്കുകൾ സ്ഥാപിക്കുകയെന്ന ലക്ഷ്യം കമ്പനിക്കുണ്ട്. ആദ്യഘട്ടത്തിൽ അതിവേഗം 10 നഗരങ്ങളിൽ സാന്നിധ്യം ഉറപ്പാക്കാനാണ് ശ്രമം.
നിലവിലെ പാർക്കുകൾ അടുത്ത 3-4 വർഷത്തിൽ 10-15% വളർച്ച കൈകവരിക്കുമെന്ന് കരുതുന്നു.
ചെന്നൈ പാർക്കും ആരംഭിക്കുന്നതോടെ വളർച്ചാവേഗം കൂടുമെന്നും അദ്ദേഹം പറഞ്ഞു.
യോഗ്യരായ നിക്ഷേപസ്ഥാപനങ്ങൾക്ക് (ക്യുഐബി) ഓഹരിവിൽക്കുന്നതിലൂടെ (ക്യുഐപി) 500-600 കോടി രൂപ സമാഹരിക്കാൻ വണ്ടർലാ ഹോളിഡേയ്സ് ഡയറക്ടർ ബോർഡ് അടുത്തിടെ തീരുമാനിച്ചിരുന്നു. ഓഹരിക്ക് 829.74 രൂപയ്ക്കാണിത്.
ഇതുവഴി സമാഹരിക്കുന്ന തുകയുടെ മുഖ്യപങ്കും ചെന്നൈ പാർക്ക് സജ്ജമാക്കാനാണ് വിനിയോഗിക്കുക. നിലവിലെ പാർക്കുകളുടെ വിപുലീകരണത്തിനും തുക പ്രയോജനപ്പെടുത്തുമെന്ന് അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.