
തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയ 2013 മുതൽ കേരളം ദേശീയ പെൻഷൻ പദ്ധതിയിൽ അടച്ചത് ഏകദേശം 8,000 കോടി രൂപ. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാൻ തീരുമാനിച്ചതിനാൽ ഈ തുക കേരളം തിരികെ ആവശ്യപ്പെടും.
പങ്കാളിത്ത പെൻഷനുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ നേരത്തേ നിയോഗിച്ച സമിതിയുടെ ശുപാർശ പ്രകാരമാവും ഇതെങ്ങനെ തിരിച്ചുവാങ്ങാം എന്നതിൽ തുടർനടപടി എടുക്കുക.
പങ്കാളിത്ത പെൻഷൻ ഉപേക്ഷിച്ച സംസ്ഥാനങ്ങൾക്ക് ഇതുവരെ പണം തിരികെക്കിട്ടിയിട്ടില്ല. പദ്ധതിയിൽ നിക്ഷേപിച്ച പണം സംസ്ഥാനങ്ങൾക്ക് തിരികെ നൽകാനാവില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.
എന്നാൽ, പണം പിൻവലിക്കാൻ നിയമതടസ്സമില്ലെന്നാണ് പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുന്നതിനായി ആദ്യം രൂപവത്കരിച്ച സമിതി അറിയിച്ചത്.
ഈ റിപ്പോർട്ട് വന്നതിനുശേഷമാണ് പണം പിൻവലിച്ച് പഴയ പദ്ധതിയിലേക്ക് മടങ്ങാനാവില്ലെന്ന് കേന്ദ്രം ലോക്‌സഭയിൽ നിലപാട് വ്യക്തമാക്കിയത്. അതിനാൽ പണം തിരിച്ചുകിട്ടാൻ നിയമനടപടികളിലേക്ക് പോകേണ്ടിവരുമോ എന്നതിലുൾപ്പെടെ വ്യക്തത വരുത്തേണ്ടതുണ്ട്.
അടച്ച പണം കിട്ടിയില്ലെങ്കിൽ നടപ്പാക്കാൻ പോകുന്ന നിശ്ചിത പെൻഷൻ ഉറപ്പാക്കുന്ന പുതിയ പദ്ധതിയിൽ പണം എവിടെനിന്ന് കണ്ടെത്തുമെന്നത് വെല്ലുവിളിയാണ്.
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ നേരത്തേ സമിതി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ യോഗം ചേർന്നിട്ടില്ല.
ശുപാർശകൾ എത്രയും വേഗം ലഭിച്ചാലേ, സാമ്പത്തിക വർഷത്തിന്റെ തുടക്കമായ ഏപ്രിലിൽ പുതിയ പദ്ധതിയിലേക്ക് കടക്കാനാവൂ.