സംസ്ഥാന ജിഡിപിയില്‍ ഒന്നാസ്ഥാനം മഹാരാഷ്ട്രയ്ക്ക്വളര്‍ച്ചാ അനുമാനം 6.5 ശതമാനത്തില്‍ നിലനിര്‍ത്തിഅപൂർവ മൂലക കാന്തങ്ങൾ പ്രാദേശികമായി നിർമിക്കുന്നതിന് ഇന്ത്യറീപ്പോനിരക്ക് 0.50% വെട്ടിക്കുറച്ച് ആർബിഐ; വായ്പ ഇടപാടുകാർക്ക് വൻ ആശ്വാസംമൺസൂൺ പണിതുടങ്ങി; വിലക്കയറ്റ ഭീഷണിയില്‍ രാജ്യം, തക്കാളിക്കും ഉള്ളിക്കും വിലയേറുന്നു

റിപ്പോ നിരക്ക് കുറച്ചതോടെ ബാങ്ക് നിക്ഷേപത്തിന്റെ പലിശയും താഴും

റിസർവ് ബാങ്കിന്റെ (ആർബിഐ) പണനയ സമിതിയുടെ (എംപിസി) ജൂണിലെ അവലോകന യോഗത്തിൽ ഏവരുടേയും പ്രതീക്ഷയെ കവച്ചുവച്ചുകൊണ്ട്, രാജ്യത്തെ വായ്പ പലിശ നിരക്കുകളെ നേരിട്ട് സ്വാധീനിക്കുന്ന റിപ്പോ നിരക്കുകളിൽ 50 ബിപിഎസ് അഥവാ 0.5 ശതമാനം കുറവ് വരുത്തുകയാണെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിച്ചു.

ഫ്ലോട്ടിങ് രീതിയിൽ പലിശ അടിസ്ഥാനമാക്കുന്ന വായ്പകൾ എടുത്തിട്ടുള്ളവർക്ക് റിപ്പോ നിരക്കിൽ വരുത്തുന്ന കുറവ് പലിശ ഭാരം ലഘൂകരിക്കുന്ന നടപടിയാണ്. അതിനാൽ ആശ്വാസകരവുമാണ്.

എന്നാൽ ബാങ്കുകളിൽ ഇനി സ്ഥിരനിക്ഷേപം (എഫ്ഡി) തുടങ്ങുന്നവർക്കും നിലവിലെ സ്ഥിരനിക്ഷേപത്തിന്റെ കാലാവധി പൂർത്തിയായി വീണ്ടും പുതുക്കിവെക്കാനിരിക്കുന്നവർക്കും തിരിച്ചടി സമ്മാനിക്കുന്ന നീക്കമാണ് ഇപ്പോൾ റിസർവ് ബാങ്കിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

ഇന്നും രാജ്യത്ത് കോടിക്കണക്കിനാളുകൾ സ്ഥിരവരുമാനത്തിനും നിക്ഷേപത്തിനുമായി ബാങ്ക് എഫ്ഡി സ്കീമുകളെ ആശ്രയിക്കുന്നുണ്ട്. റിപ്പോ നിരക്ക് കുറയുന്ന പശ്ചാത്തലത്തിൽ മുൻനിര ബാങ്കുകളിലെ എഫ്ഡി സ്കീമുകളിൽ നിന്നുള്ള ആദായം 6 മുതൽ 7.5 ശതമാനത്തിലേക്ക് താഴുകയാണ്.

ഈയൊരു പശ്ചാത്തലത്തിൽ ബാങ്ക് എഫ്ഡിയേക്കാളും ഉയർന്ന തോതിൽ സ്ഥിരവരുമാനം ലഭിക്കാവുന്ന റീറ്റ്സ് (REITs), ഇൻവിറ്റ്സ് (InvITs) തുടങ്ങിയ നിക്ഷേപ പദ്ധതികൾ വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്. റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റുകൾ എന്നതിന്റെ ചുരുക്ക രൂപമാണ് റീറ്റ്സ്.

അതുപോലെ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റുകൾ എന്നതിന്റെ ചുരുക്ക രൂപമാണ് ഇൻവിറ്റ്സ്. പരമ്പരാഗത ബാങ്ക് എഫ്ഡിയുടെ പലിശ നിരക്കുകൾ താഴേക്ക് വീഴുന്ന സാഹചര്യത്തിൽ സ്ഥിരവരുമാനം നേടണമെന്ന് ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാവുന്നതും നിലവിൽ ഇരട്ടയക്ക നിരക്കിൽ ലാഭവീതം വിതരണം ചെയ്യുന്നതുമായ ലിസ്റ്റഡ് റീറ്റ്സുകളുടെയും ഇൻവിറ്റ്സുകളുടെയും വിശദാംശം നോക്കാം.

എന്താണ് റീറ്റ്സ് & ഇൻവിറ്റ്സ്?
പരോക്ഷമായി വാണിജ്യ റിയല്‍ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിക്കുന്നതിനുള്ള എളുപ്പമാർഗമാണ് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് അഥവാ റീറ്റ്സ്. 2014-ലാണ് ഇന്ത്യയിൽ ഇത് അവതരിപ്പിക്കപ്പെട്ടത്.

സുതാര്യമായ രീതിയിൽ പ്രൊഫഷണല്‍ ടീമുകളുടെ മേൽനോട്ടത്തിലും വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടും പ്രവർത്തിക്കുന്ന ട്രസ്റ്റുകളാണിത്. ചുരുക്കത്തിൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ മ്യൂച്ചൽ ഫണ്ടുകളാണ് റീറ്റ്സ് എന്ന് വിശേഷിപ്പിക്കാം.

സമാനമായി രാജ്യത്തെ വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ പരോക്ഷമായി നിക്ഷേപിക്കുന്നതിനുള്ള മാർഗമാണ് ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് അഥവാ ഇൻവിറ്റ്സ്.
മേൽസൂചിപ്പിച്ച രണ്ട് പദ്ധതികളിലും സാമ്പത്തിക പാദങ്ങളിലോ അർധ വാർഷികമായോ നിക്ഷേപകർക്ക് ലാഭവീതം വിതരണം ചെയ്യപ്പെടുന്നു.

പലിശ ഇനത്തിലും ലാഭവിഹിത ഇനത്തിലും മൂലധനത്തിന്മേലുള്ള ആദായ ഇനത്തിലും ഒക്കെ കൈവരുന്ന വരുമാനത്തിന്റെ നിശ്ചിത വീതമാണ് ഓരോ യൂണിറ്റിനും വീതം നിക്ഷേപകർക്ക് കൈമാറുന്നത്. ഇത് ഡീമാറ്റ് അക്കൗണ്ടിൽ ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്നതായിരിക്കും. ബാങ്ക് എഫ്ഡിയിൽ നേരിടേണ്ടതിനേക്കാളും ആദായ നികുതി ബാധ്യത കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് റീറ്റ്സ്, ഇൻവിറ്റ്സ് പദ്ധതികൾ സഹായിക്കും എന്നതും അധിക നേട്ടമാണ്.

നിലവിൽ ഉയർന്ന യീൽ‍ഡ് രേഖപ്പെടുത്തുന്ന ലിസ്റ്റഡ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റുകൾ
പവർഗ്രിഡ് ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് (PGInvIT) : മഹാരത്ന പദവിയുള്ള വൻകിട പൊതുമേഖല സ്ഥാപനമായ പവർഗ്രിഡ് കോർപറേഷന്റെ പിന്തുണയോടെ പുറത്തിറക്കിയിരിക്കുന്ന ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റാണിത്.

കഴിഞ്ഞ 12 മാസത്തിനിടെ യൂണിറ്റ് ഹോൾഡേഴ്സിന് വിതരണം ചെയ്ത ലാഭവീതത്തിന്റെ അടിസ്ഥാനത്തിൽ പിജിഇൻവിറ്റിന്റെ നിലവിലെ ഡിവിഡന്റ് യീൽഡ് 14.60 ശതമാനമാണ്. പിജിഇൻവിറ്റ് ഓഹരിയുടെ ഇപ്പോഴത്തെ വിപണി വില 84 രൂപയാണ്.

ഐആർബി ഇൻവിറ്റ്: ടോൾ പിരിക്കുന്ന റോഡ് പദ്ധതികളിൽ നിന്നും വരുമാനം ആർജിക്കുന്ന സ്വകാര്യ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റാണിത്. നിലവിലെ ഡിവിഡന്റ് യീൽഡ് 14.04 ശതമാനമാണ്. ഒരു വർഷത്തിനിടെ ഈ ഓഹരിയുടെ വിലയിൽ 11.7 ശതമാനം വർധനയും രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഐആർബി ഇൻവിറ്റ് ഫണ്ടിന്റെ ഒരു ഓഹരിയുടെ വിപണി വില 59.60 രൂപയാണ്.

ക്യാപിറ്റൽ ഇൻഫ്രാ ട്രസ്റ്റ് ഇൻവിറ്റ് – നിലവിലെ ഡിവി‍‍ഡന്റ് യീൽഡ് 14.30 ശതമാനമാണ് – ഇതിന്റെ ഒരു ഓഹരിയുടെ നിലവിലെ വില 78.50 രൂപയാണ്.

ഇൻഡിഗ്രിഡ് ഇൻഫ്രാസ്ട്രക്ചർ ട്രസ്റ്റ് – നിലവിലെ ഡിവിഡന്റ് യീൽഡ് 10.15 ശതമാനമാണ്. ഇതിന്റെ ഒരു ഓഹരിയുടെ ഇപ്പോഴത്തെ വില 151 രൂപയാകുന്നു.

അതേസമയം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റുകളുടെ ഇപ്പോഴത്തെ ഡിവി‍ഡന്റ് യീൽഡ് ഏഴ് ശതമാനത്തിന് താഴെയാണ് രേഖപ്പെടുത്തുന്നത്.

എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനിടെ റീറ്റ്സ് ഓഹരികളുടെ വിലയിൽ കൈവരിച്ച നേട്ടം കൂടി കണക്കാക്കിയാലുള്ള മൊത്തം ആദായം ഉയർന്ന് നിൽക്കുന്നത് എംബസി ഓഫീസ് പാർക്ക്സ് റീറ്റ്, ബ്രൂക്ക്ഫീൽഡ് ഇന്ത്യ റീറ്റ്, മൈൻഡ്സ്പേസ് ബിസിനസ് പാർക്ക്സ് റീറ്റ് എന്നിവയാണ്.

X
Top