
രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയ ബീഹാറിലെ ജാമുയി ജില്ലയില്‍ പര്യവേക്ഷണത്തിന് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ത്യയുടെ ആകെ സ്വര്‍ണ്ണ ശേഖരത്തിന്റെ 44 ശതമാനവും ജാമുയിയിലാണുള്ളതെന്ന കണ്ടെത്തല്‍, ബിഹാറിനെ അമൂല്യ ലോഹങ്ങളുടെ കാര്യത്തില്‍ രാജ്യത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനങ്ങളില്‍ ഒന്നാക്കി മാറ്റാന്‍ സാധ്യതയുണ്ട്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ 2022-ലെ പഠനം അനുസരിച്ച്, ജാമുയി ജില്ലയില്‍ 222.88 ദശലക്ഷം ടണ്‍ സ്വര്‍ണ്ണ അയിര് ശേഖരം ഉണ്ടെന്നാണ് കണക്ക്. ഇതില്‍ 37.6 ടണ്‍ ശുദ്ധമായ സ്വര്‍ണ്ണലോഹം അടങ്ങിയിട്ടുണ്ട്. ധാതു സമ്പത്തില്‍ പിന്നിലായി കണക്കാക്കപ്പെട്ടിരുന്ന ബിഹാറിനെ സംബന്ധിച്ച് ഇത് ഒരു വഴിത്തിരിവാണ്.
ജിഎസ്ഐ സര്‍വേയില്‍ ജാമുയി ജില്ലയിലെ കരംതിയ , ഝാഝാ , സോനോ എന്നീ പ്രദേശങ്ങളിലാണ് സ്വര്‍ണ്ണ നിക്ഷേപം കൂടുതലുള്ളത്. പ്രാഥമിക പര്യവേക്ഷണങ്ങള്‍ ആരംഭിക്കുന്നതിനായി ജിഎസ്ഐ, നാഷണല്‍ മിനറല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ തുടങ്ങിയ ഏജന്‍സികളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു. ഉടന്‍തന്നെ ഒരു കേന്ദ്ര ഏജന്‍സിയുമായി ധാരണാപത്രം ഒപ്പിടുമെന്നും അവര്‍ വ്യക്തമാക്കി.
നിക്ഷേപം കണ്ടെത്തിയിട്ട് വര്‍ഷങ്ങളായെങ്കിലും, സാങ്കേതിക പരിശോധനകളും നിയമപരമായ നടപടിക്രമങ്ങളും പൂര്‍ത്തിയാകാത്തതിനാല്‍ ഇതുവരെ ഖനനം തുടങ്ങിയിട്ടില്ല.
നിലവിൽ രാജ്യത്തെ സ്വര്‍ണ്ണ ഉത്പാദനത്തിന്റെ 99% ഉം കര്‍ണ്ണാടകയിലെ ഹട്ടി, കോലാര്‍ ഗോള്‍ഡ് ഫീല്‍ഡുകളില്‍ നിന്നാണ്. ജിഎസ്ഐയുടെ കണക്കുകള്‍ പ്രകാരം ബിഹാര്‍ ഉടന്‍ തന്നെ ഇന്ത്യയുടെ ധാതു ഖനന ഒരു പ്രധാന ശക്തിയായി മാറും.
ഈ കണ്ടെത്തല്‍ തൊഴിലവസരങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം, സംസ്ഥാന വരുമാനം എന്നിവയില്‍ വലിയ കുതിപ്പിന് വഴി തുറക്കുമെന്ന് ഖനന വകുപ്പിലെ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു.കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ധാതു ഖനന നിയമ ഭേദഗതികള്‍ ജാമുയി പോലുള്ള പദ്ധതികള്‍ക്ക് വേഗം കൂട്ടും.
സ്വര്‍ണ്ണം ഖനനം ചെയ്യുന്നത് വളരെ സങ്കീര്‍ണ്ണവും ചെലവേറിയതുമായ പ്രക്രിയയാണ്. പാരിസ്ഥിതിക അനുമതികള്‍, നിക്ഷേപം, വരുമാനം പങ്കുവെക്കുന്നതിനുള്ള സുതാര്യമായ സംവിധാനങ്ങള്‍ എന്നിവ ഉറപ്പാക്കിയാല്‍ മാത്രമേ ബിഹാറിലെ ഈ സ്വര്‍ണ്ണത്തിന്റെ ഖനനം നടക്കൂ. ബീഹാറിന് ജാമുയിയിലെ സ്വര്‍ണ്ണ ശേഖരം ഒരു പുതിയ സാമ്പത്തിക ഭാവിക്കുള്ള പ്രതീക്ഷയാണ് നല്‍കുന്നത്.






