
ന്യൂഡല്‍ഹി: അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളുടെ വില്‍പ്പന ഇന്ത്യയില്‍ ദ്രുതഗതിയില്‍ വര്‍ദ്ധിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക് റിലേഷന്‍സ് (ഐസിആര്‍ഐഇആര്‍) സംയുക്ത റിപ്പോര്‍ട്ട്. പത്ത് വര്‍ഷത്തെ കണക്കാണിത്. കോവിഡ് പകര്‍ച്ചവ്യാധിയുടെ സമയത്ത് അല്‍പ്പം ഇടിവ് നേരിട്ടെങ്കിലും കോവിഡാനന്തരം വില്‍പ്പന പുന:സ്ഥാപിക്കപ്പെട്ടു.
ഉദാഹരണത്തിന്, ചോക്ലേറ്റ്, പഞ്ചസാര മിഠായികളുടെ വില്‍പ്പന മൂല്യം 2019 ല്‍ 10 ശതമാനമായിരുന്നത് 2020 ല്‍ ഒരു ശതമാനമായി കുറഞ്ഞു. എന്നാല്‍ 2021 ല്‍ അത് പഴേ പടി തുടര്ന്നു, റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. സമാനമായി ഉപ്പു നിറഞ്ഞ ലഘുഭക്ഷണങ്ങളുടെ വില്‍പ്പന മൂല്യം 2019 ല്‍ 14 ശതമാനമായിരുന്നത് 2021 ല്‍ 9 ശതമാനമാണ്.
2032 ഓടെ ഇടിവ് നേരിടുമെങ്കിലും പൊസസ്ഡ് ഭക്ഷണങ്ങള്‍ പതിവ് ആഹാരക്രമങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്തും. ഇതില്‍ ചോക്ലേറ്റ്, മിഠായികളാകും ആധിപത്യം പുലര്‍ത്തുക. ഉപ്പ് നിറഞ്ഞ ലഘുഭക്ഷണങ്ങളും മറ്റ് ഫാസ്റ്റ് ഫുഡുകളും രണ്ടാം സ്ഥാനത്തെത്തും.
ഇവയെ നിയമം മൂലം നിയന്ത്രിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.അല്ലാത്ത പക്ഷം അമിത വണ്ണം പോലുള്ള അസുഖങ്ങള്‍ സാധാരണമാകും. പാശ്ചാത്യ രാഷ്ട്രങ്ങളില്‍ ഇത്തരം അസുഖങ്ങള്‍ പ്രകടമാണ്.
കൃത്രിമ നിറങ്ങളും സുഗന്ധങ്ങളും മധുരവും നിറഞ്ഞ അള്‍ട്രാ പ്രൊസസ്ഡ് ഭക്ഷണങ്ങള്‍ സാധാരണമായെന്ന് മേദാന്ത ഹോസ്പിറ്റലിലെ ഡോ.രണ്‍ദീര്‍ സൂദ് പറയുന്നു. ഇവ കാരണമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയാണ്.ഫാറ്റി ലിവര്‍, കുടല്‍ സംബന്ധമായ അസുഖങ്ങള്‍ എന്നിവ ഇപ്പോള്‍ സര്‍വ്വ സാധാരണമാണ്.