
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്സിറ്റ് പോൾ ഫലങ്ങൾ ഇത്തവണ വലിയ തോതിൽ വ്യത്യാസപ്പെടുകയുണ്ടായി. ഇത് ചൊവ്വാഴ്ച്ച ഓഹരിവിപണിയിൽ കനത്ത നഷ്ടങ്ങളുണ്ടാകാൻ കാരണമായി.
ഇതുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് രാജ്യസഭ എം.പി സാകേത് ഗോഖലെ സെബിയുടെ അന്വേഷണം ആവശ്യപ്പെട്ടു. എക്സിറ്റ് പോളുകളിൽ കൃത്രിമം നടത്തി ബിജെപിയോ, പോളിങ് ഏജൻസികളോട കോടിക്കണക്കിന് രൂപ ലാഭമുണ്ടാക്കിയോ എന്നത് അന്വേഷിക്കണമെന്നാണ് ആവശ്യം.
‘ജൂൺ മൂന്നാം തിയ്യതി നിക്ഷേപകർ വലിയ തോതിൽ ലാഭമുണ്ടാക്കി. എക്സിറ്റ് പോൾ ഫലങ്ങളെ തുടർന്നുണ്ടായ കുതിപ്പായിരുന്നു കാരണം. അതേ സമയം ജൂൺ നാലാം തിയ്യതി നിക്ഷേപകർക്ക് 31 ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
ജൂൺ 3ന് നടന്ന റാലിയുമായി ബന്ധപ്പെട്ട് ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളുകൾ ബിജെപി നയിക്കുന്ന എൻഡിഎയ്ക്ക് അനുകൂലമായി വളച്ചൊടിച്ചതാണോ എന്ന വിഷയം അന്വേഷിക്കണം. നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കുക എന്നത് പ്രധാനമാണ്’- ഗോഖലെ സെബിക്ക് നൽകിയ കത്തിൽ പറയുന്നു.
‘നിക്ഷിപ്ത താല്പര്യ പ്രകാരമുള്ള എക്സിറ്റ് പോളുകൾ ഓഹരിവിപണിയിൽ ജൂൺ മൂന്നാം തിയ്യതി വലിയ കൃത്രിമം നടന്നതിന്റെ സൂചനയാണ്. ഏതൊക്കെ സ്ഥാപനങ്ങൾക്കും നിക്ഷേപകർക്കുമാണ് വലിയ അന്നേ ദിവസം വലിയ നേട്ടമുണ്ടായതെന്നത് അന്വേഷിക്കണം.
ഇവർക്ക് ബിജെപിയുമായോ, ആക്സിസ് മൈ ഇന്ത്യയുമായോ ബന്ധമുണ്ടോ എന്നതും അന്വേഷണ പരിധിയിൽ വരണം. ജൂൺ മൂന്നാം തിയ്യതി വലിയ ലാഭമെടുക്കുകയും, നാലാം തിയ്യതി ഷോർട് സെല്ലിങ്ങിലൂടെ നേട്ടമുണ്ടാക്കുകയും ചെയ്തവരെക്കുറിച്ച് വിശദമായി അന്വേഷിക്കണം’- സെബി ചെയർ പേഴ്സൺ മാധബ് പുരി ബുച്ചിന് നൽകിയ കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ വെള്ളിയാഴ്ച്ച പുറത്തു വന്ന എക്സിറ്റ് പോളുകൾ പ്രകാരം എൻ.ഡി.എ മുന്നണി ശരാശരി 367 സീറ്റുകൾ നേടുമെന്നായിരുന്നു പ്രവചനം. ഇതേത്തുടർന്ന് ജൂൺ മൂന്നാം തിയ്യതി വിപണിയിൽ വ്യാപാരം ആരംഭിച്ചപ്പോൾ മുതൽ വൻ കുതിപ്പ് പ്രകടമായിരുന്നു.
ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും, നിഫ്റ്റിയും ഏകദേശം 3% ഉയർച്ച നേടി. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റുന്നതാണ് പിറ്റേന്നു കണ്ടത്. എൻഡിഎ 293 സീറ്റുകളാണ് നേടിയത്. ഇതോടെ ഫലപ്രഖ്യാപന ദിവസം ഓഹരിവിപണി 6% എന്ന തോതിൽ കനത്ത ഇടിവാണ് നേരിട്ടത്.
എന്നാൽ ഭരണത്തുടർച്ച ഉറപ്പായതോടെ ബുധനാഴ്ച്ച വിപണി സൂചികകൾ പകുതിയോളം തിരിച്ചു കയറി. ഇന്നലെയും വിപണികളിൽ നേട്ടത്തിലാണ് വ്യാപാരം നടന്നത്.






