
- ഭീമൻപാറകൾ തുരക്കാൻ കൂറ്റൻ യന്ത്രങ്ങളെത്തും
തിരുവമ്പാടി: മലയോര, കുടിയേറ്റ മേഖലയുടെ സമഗ്ര വികസനക്കുതിപ്പിന് നാന്ദികുറിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായുള്ള പാറതുരക്ക ൽ പ്രവൃത്തികൾക്ക് ഫെബ്രുവരിയിൽ തുടക്കമാകും. അടുത്തമാസം മധ്യത്തോടെ കോഴിക്കോട് ജില്ലയിലെ മറിപ്പുഴഭാഗത്തുനിന്നായിരിക്കും തുടക്കം. തുടർന്ന് ഒരാഴ്ചയ്ക്കകംതന്നെ വയനാട് ജില്ലയിലെ മേപ്പാടി ഭാഗത്തുനിന്ന് പാറതുരക്കൽ പ്രവൃത്തി ആരംഭിക്കും.
ഒരേ സമയത്തുതന്നെ ഇരുധ്രുവത്തിൽനിന്ന് തുരന്നുപോകുന്നതാണ് നിർമാണരീതി. ഇതിനായുള്ള എല്ലാവിധ സംവിധാനങ്ങളും സജ്ജമായതായി പൊതുമരാമത്തുവകുപ്പ് എക്‌സിക്യുട്ടീവ് എൻജിനിയർ വി. കെ. ഹാഷിം പറഞ്ഞു. മലബാറിന്റെ വികസനപ്രതീക്ഷകൾക്ക് പുതിയ അധ്യായം കുറിക്കുന്ന തുരങ്കപാതയുടെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
തുരങ്കമുഖത്തേക്കുള്ള തടസ്സങ്ങളെല്ലാം നീങ്ങിയിട്ടുണ്ട്. 12 മണിക്കൂർ ഷിഫ്റ്റിലാണ് പ്രവൃ ത്തികൾ നടക്കുന്നത്. പാറ തുരക്കൽ ആരംഭിക്കുന്നതാടെ 24 മണിക്കൂറും പ്രവൃത്തി നടക്കും.
തൊഴിലാളികൾക്ക് താമസിക്കാനുള്ള ഷെൽട്ടറുകൾ തുരങ്കപാതയ്ക്ക് അരികിലായി പൂർത്തിയായിട്ടുണ്ട്. താത്കാലിക പാലത്തിന്റെ നിർമാണവും ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു.
അത്യാധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് ഭീമൻപാറകൾ തുരക്കേണ്ടതുണ്ട്. ഇവിടേക്ക് കൂറ്റൻ യന്ത്രങ്ങൾ എത്തിക്കുന്നതിനുള്ള റോഡുകളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്.
പാറപൊട്ടിക്കുന്നതിനുളള ക്രഷർ യൂണിറ്റ്, ഡമ്പിങ് യൂണിറ്റ് എന്നിവ സജ്ജമാണ്. മേപ്പാടി ഭാഗത്തും പ്രവൃത്തികൾ ഊർജിതമാണ്. മറിപ്പുഴമുതൽ മീനാക്ഷിപാലം വരെ സമീപനറോഡ് ഉൾപ്പെടെ 8.73 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കപാതയുടെ 8.11 കിലോമീറ്റർ ഇരട്ടത്തുരങ്കങ്ങളാണ്.
നാലുവർഷംകൊണ്ട് പൂർത്തിയാക്കാൻ സാധിക്കും. പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ ഓഗസ്റ്റ് 31-ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്. പാതപൂർത്തിയാകുന്നതോടെ കണക്ടിങ് റോഡുകളുടെ വികസനവും നടക്കും.






