
കൊച്ചി: ചരിത്രത്തിലെ തന്നെ അത്യപൂർവതയാണ് ബാർക്‌ഷർ ഹാത്തവെയ് കമ്പനിയുടെ ചെയർമാൻ വാറൻ ബഫറ്റ്! 11–ാം വയസ്സിൽ ഓഹരി വാങ്ങി 60 വർഷം കൊണ്ട് 15000 കോടി ഡോളർ സമ്പാദിച്ച ബഫറ്റ് ആഗോള ഓഹരി വിപണികളുടെ ഏറ്റവും വലിയ സംസ്ക്കാര മുദ്രയുമായി.
95–ാം വയസ്സിൽ ഓഹരി കോടീശ്വരൻ വാറൻ ബഫറ്റ് ബാർക്‌ഷർ ഹാത്തവെയ് കമ്പനിയുടെ ചെയർമാൻ സ്ഥാനത്തു നിന്ന് ഒന്നാം തിയതി പടിയിറങ്ങി. കഴിഞ്ഞ വർഷവും 600 കോടി ഡോളർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്ത ബഫറ്റ് ആകെ 6100 കോടി ഡോളർ ഇതിനകം തന്റെ സമ്പാദ്യത്തിൽ നിന്നു സംഭാവന നൽകിയിട്ടുണ്ട്.
ഒട്ടേറെ സന്നദ്ധ സംഘടനകൾ വഴിയാണ് ബഫറ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ. ഗേറ്റ്സ് ആൻഡ് മെലിൻഡ ഫൗണ്ടേഷനും കൂട്ടത്തിലുണ്ട്. ബാക്കിയുള്ള സ്വത്തിന്റെ 99 ശതമാനവും സംഭാവന നൽകാനായി നീക്കി വച്ചിരിക്കുകയാണ്.
സ്വത്ത് എന്നാൽ വിവിധ കമ്പനികളുടെ ഓഹരികളാണ്. അവയുടെ 99.5% ഒരു ചാരിറ്റബിൾ ട്രസ്റ്റിൽ നിക്ഷേപിച്ച് അതിലൂടെ ജീവകാരുണ്യ പ്രവർത്തനം നടത്തണമെന്നാണു മക്കൾക്കുള്ള നിർദേശം. തന്റെ മരണ ശേഷം 10 വർഷത്തിനകം പണം സംഭാവനയായി നൽകി തീർക്കണം.
അപ്പോൾ മക്കൾക്ക് ഒന്നുമില്ലേ?
പിതാവിന് 15000 കോടി ഡോളർ (13.5 ലക്ഷം കോടി രൂപ) സ്വത്തുള്ളപ്പോൾ മക്കൾക്ക് അതിലൊരു അംശം പോരേ? മക്കൾക്ക് എന്ത് ചെയ്യാനുമുള്ള പണം കൊടുത്തിട്ടുണ്ട്, പക്ഷേ ഒന്നും ചെയ്യാതെ വെറുതേ ഇരിക്കാനുള്ള പണം കൊടുത്തിട്ടുമില്ല എന്നാണ് ബഫറ്റ് അതെക്കുറിച്ചു പറഞ്ഞിട്ടുള്ളത്!
ശതകോടീശ്വരനായിട്ടും പഴയ വീട്ടിൽ താമസവും 15 വർഷം പഴക്കമുള്ള കാർ ഓടിക്കലും മക്ഡോണൾഡ്സിൽ ക്യൂ നിന്നു ബർഗർ വാങ്ങലുമായി വെഷം കെട്ടുകളില്ലാത്ത ലാളിത്യത്തിന്റെ ഉടമയായിരുന്നു ബഫറ്റ്.






