കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾ

തിരുവനന്തപുരം: അതിവേഗ വളർച്ചയിലൂടെ രാജ്യത്തിന്റെ അഭിമാനമായി മാറുകയാണ് വിഴി‍ഞ്ഞം രാജ്യാന്തര തുറമുഖം. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 392 കപ്പലുകളാണ് വിഴിഞ്ഞത്ത് എത്തിയത്. ഇതുവരെ കൈകാര്യം ചെയ്തതാകട്ടെ 8.3 ലക്ഷം കണ്ടെയ്നറുകളും.

ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിലൊന്നായ എംഎസ്സി ഐറിന ഉൾപ്പെടെ 23 അൾട്രാ ലാർജ് കണ്ടെയ്നർ കപ്പലുകൾ വിഴിഞ്ഞം തുറമുഖത്തെത്തി. ഇതിൽ ഐറിന ഉൾപ്പെടെ പലതും ഇന്ത്യൻ തീരത്ത് ആദ്യമായാണ് നങ്കൂരമിടുന്നതും.

2024 ജൂലൈ 11-ന് സാൻ ഫെർണാണ്ടോ എന്ന കപ്പലാണ് ആദ്യമായി വിഴിഞ്ഞത്ത് കണ്ടെയ്നറുകളുമായി എത്തിയത്. 2024 ഡിസംബറിൽ വാണിജ്യ രീതിയിലുളള പ്രവർത്തനവും ഔദ്യോഗികമായി ആരംഭിച്ചു.

കഴിഞ്ഞ നാല് മാസങ്ങളായി ഇന്ത്യയിലെ തെക്ക് – കിഴക്കൻ തീരത്തെ തുറമുഖങ്ങളിൽ ഒന്നാമതെത്താനും വിഴിഞ്ഞത്തിന് സാധിച്ചു. ഇതോടെ എഐ, ഓട്ടമേഷൻ എന്നി സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള തുറമുഖ പ്രവർത്തനം ഇന്ത്യയ്ക്ക് മികച്ച രീതിയിൽ നടത്താനാകുമെന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയായി വിഴി‍ഞ്ഞം മാറി.

പ്രവർത്തനത്തിന്റെ ഗുണനിലവാരം, കൃത്യത, സാങ്കേതികവിദ്യയുടെ പ്രാവീണ്യം എന്നിവയാണ് ചുരുങ്ങിയ കാലയളവിൽ വിഴിഞ്ഞത്തെ ശ്രദ്ധേയമാക്കിയത്. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി, വിഴിഞ്ഞത്തെ സ്ത്രീകൾക്ക് ഓട്ടമേറ്റഡ് ക്രെയിൻ ഓപ്പറേറ്റിംഗ് പരിശീലനം നല്കി.

തുടർന്ന് രാജ്യത്തെ ആദ്യ വനിതാ ക്രെയിൻ ഓപ്പറേറ്റർമാരെ അവതരിപ്പിക്കാനും സാധിച്ചു. സാമൂഹിക പ്രതിബദ്ധത പദ്ധതികളുടെ ഭാഗമായി, ആരോഗ്യ, വിദ്യാഭ്യാസ, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിൽ ഒരു ലക്ഷത്തിലേറെ പേരെ പിന്തുണയ്ക്കാനും പദ്ധതിക്ക് സാധിച്ചിട്ടുണ്ട്.

ആദ്യ വർഷം വിജയകരമായി പൂർത്തിയാക്കിയതോടെ ഏകദേശം 10,000 കോടി രൂപ ചെലവിൽ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ വൈകാതെ ആരംഭിക്കുമെന്നും വ്യവസായ മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.

രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ ഇന്ത്യയുടെ മാരിടൈം മേധാവിത്വത്തിലേക്കുള്ള പടിവാതിലായി വിഴിഞ്ഞം വളരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

X
Top