
തിരുവനന്തപുരം: പ്രവർത്തനം തുടങ്ങി 9-ാം മാസംതന്നെ ചരിത്രനേട്ടം സ്വന്തമാക്കി കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം തുറമുഖം. അദാനി ഗ്രൂപ്പിനു കീഴിലെ അദാനി പോർട്സ് നിയന്ത്രിക്കുന്ന തിരുവനന്തപുരം വിഴിഞ്ഞം രാജ്യാന്തര തുറമുഖം 9 മാസത്തിനകം കൈകാര്യം ചെയ്തത് 10 ലക്ഷത്തിലധികം (ഒരു മില്യൻ) കണ്ടെയ്നറുകൾ.
പ്രവർത്തനം ആരംഭിച്ച് ആദ്യ ഒരുവർഷത്തിനകം 3 ലക്ഷം ടിഇയു (ട്വന്റി ഫുട് ഇക്വിലന്റ് യൂണിറ്റ്) കണ്ടെയ്നറുകൾ നീക്കം ചെയ്യുകയായിരുന്നു ലക്ഷ്യം. ഇതാണ് മൂന്ന് മാസങ്ങൾക്ക് മുമ്പേ വിഴിഞ്ഞം മറികടന്നത്. ഇത് അഭിമാന നിമിഷമാണെന്ന്, തുറമുഖത്ത് സംഘടിപ്പിച്ച ആഘോഷച്ചടങ്ങിൽ സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണപ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്നും റെയിൽ കണക്ടിവിറ്റിയും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
2024 ഡിസംബർ 3ന് ആയിരുന്നു വിഴിഞ്ഞം തുറമുഖം വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനം തുടങ്ങിയത്. ഇതിനകം 26 വമ്പൻ കപ്പലുകൾ ഉൾപ്പെടെ 460ലേറെ വെസ്സലുകൾ എത്തി. ലോകത്തെ ഏത് വലിയ തുറമുഖത്തോടും കിടപിടിക്കുന്ന പ്രവർത്തനമാണ് ഇക്കാലയളവിൽ വിഴിഞ്ഞം കാഴ്ചവച്ചത്.
അദാനി പോർട്സിന്റെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യങ്ങൾ അതിവേഗം സജ്ജമാക്കിയത് വലിയ കരുത്തായെന്നാണ് വിലയിരുത്തൽ. എംഎസ്‍സി പലോമ പോലുള്ള വമ്പൻ കപ്പലുകൾ തുറമുഖത്തെത്തിയതും സവിശേഷതയായി.
വിഴിഞ്ഞം തുറമുഖത്തിന് 18.5 മീറ്റർ സ്വാഭാവിക ആഴമുണ്ട്. അതായത്, ഡ്രെജിങ് (ആഴംകൂട്ടൽ പ്രവർത്തനം) നടത്താതെതന്നെ വമ്പൻ കപ്പലുകൾക്ക് നേരിട്ട് തുറമുഖത്ത് അടുക്കാനാകും.
വിഴിഞ്ഞം പൂർണ സജജ്മാകുന്നതോടെ ഇന്ത്യയിൽ നിന്ന് നേരിട്ടും തിരിച്ചും യൂറോപ്പ്, ആഫ്രിക്ക, യുഎസ്, കിഴക്കനേഷ്യ എന്നിവിടങ്ങളിലേക്ക് ചരക്കുകൾ കയറ്റിഅയക്കാനാകും. നിലവിൽ ഇന്ത്യ ഇതിനായി പ്രധാനമായും ആശ്രയിക്കുന്നത് കൊളംബോ, ദുബായ്, സിംഗപ്പുർ തുടങ്ങിയ വിദേശ തുറമുഖങ്ങളെയാണ്.