
ജനീവ: ഭാവി മഹാമാരികളെ ഫലപ്രദമായി പ്രതിരോധിക്കാനും അതിനുള്ള മുന്നൊരുക്കം നടത്താനും ലക്ഷ്യമിട്ടുള്ള ലോകാരോഗ്യസംഘടനയുടെ (ഡബ്ല്യുഎച്ച്‌ഒ) ഉടമ്പടി ഇന്ത്യയുള്‍പ്പെടെയുള്ള അംഗരാജ്യങ്ങള്‍ അംഗീകരിച്ചു.
ജനീവയില്‍ ചൊവ്വാഴ്ച നടന്ന ഡബ്ല്യുഎച്ച്‌ഒ വാർഷികയോഗത്തിലാണ് തീരുമാനം. കോവിഡ് മഹാമാരി ലോകത്തെയാകെ വലച്ചതിന്റെ പശ്ചാത്തലത്തിലാണ് ഉടമ്പടി.
ഉടമ്പടിപ്രകാരം വൈറസ് സാംപിളുകള്‍ പങ്കുവെക്കുന്ന രാജ്യങ്ങള്‍ക്ക് പരിശോധന, മരുന്ന്, വാക്സിൻ എന്നിവ ലഭ്യമാക്കും. അതില്‍ 20 ശതമാനം വാക്സിനും മരുന്നും ദരിദ്രരാജ്യങ്ങള്‍ക്ക് ലഭ്യമാക്കാനായി ലോകാരോഗ്യസംഘടനയുടെ കരുതല്‍ശേഖരത്തില്‍ വെക്കും.
ഉടമ്പടി ചരിത്രപരമാണെന്ന് ഡബ്ല്യുഎച്ച്‌ഒ തലവൻ ടെഡ്രോസ് അഥാനോം ഗബ്രിയേസുസ് പറഞ്ഞു.
ഡബ്ല്യുഎച്ച്‌ഒയ്ക്ക് ബദലുണ്ടാക്കാൻ യുഎസ്
ഡബ്ല്യുഎച്ച്‌ഒ ചീർത്ത് ചാകാറായെന്നും അതുകൊണ്ട് അതിന് ബദലായി അമേരിക്കയുണ്ടാക്കുന്ന സംഘടനയില്‍ ചേരണമെന്നും ലോകരാജ്യങ്ങളോടാവശ്യപ്പെട്ട് യുഎസ് ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ് കെന്നഡി ജൂനിയർ.
ഡബ്ല്യുഎച്ച്‌ഒയുടെ തീരുമാനങ്ങളെടുക്കുന്ന വിഭാഗമായ വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിക്കുള്ള വീഡിയോ സന്ദേശത്തിലാണ് ആഹ്വാനം. ചൈനയുടെയും ലിംഗപരമായ പ്രത്യയശാസ്ത്രങ്ങളുടെയും മരുന്നുകമ്പനികളുടെയും സ്വാധീനത്തിലാണ് സംഘടന പ്രവർത്തിക്കുന്നതെന്ന് കെന്നഡി കുറ്റപ്പെടുത്തി.
ജനുവരിയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയതിനു പിന്നാലെ ഡബ്ല്യുഎച്ച്‌ഒയില്‍ നിന്ന് യുഎസ് പിന്മാറിയിരുന്നു. ഇതിനുള്ള നടപടികള്‍ ഒരുവർഷംകൊണ്ട് പൂർത്തിയാകും.