
കൊച്ചി: ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ താഴുമ്പോഴും പെട്രോള്‍, ഡീസല്‍ വില കുറയ്‌ക്കുന്നതിന് അമേരിക്കയുടെ തീരുവ ഭീഷണി വെല്ലുവിളിയാകുന്നു.
റഷ്യയില്‍ നിന്ന് മികച്ച വിലയിളവോടെ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് അമേരിക്ക 500 ശതമാനം വരെ തീരുവ ഏർപ്പെടുത്തുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി കണക്കിലെടുത്താണ് ഇന്ത്യ തീരുമാനം വൈകിക്കുന്നത്. ഇന്ത്യയുടെ മൊത്തം ക്രൂഡ് ഇറക്കുമതിയില്‍ 30 ശതമാനത്തിലധികവും റഷ്യയില്‍ നിന്നാണ്.
ആഗോള ഇന്ധന വിപണിയിലെ റഷ്യയുടെ മേധാവിത്വം അട്ടിമറിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഇതിനായാണ് റഷ്യൻ ക്രൂഡ് വാങ്ങുന്നവർക്ക് 500 ശതമാനം ചുങ്കം ചുമത്താനുള്ള ബില്‍ അവതരിപ്പിക്കുന്നത്.
റഷ്യൻ ക്രൂഡോയിലിന് ട്രംപ് ഉപരോധമേർപ്പെടുത്തിയാല്‍ ഇന്ത്യ എണ്ണയ്ക്കായി മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരും. റഷ്യ കഴിഞ്ഞാല്‍ സൗദി, യു.എ.ഇ, ഇറാഖ് എന്നിവങ്ങളില്‍ നിന്നാണ് ഇന്ത്യ എണ്ണ വാങ്ങുന്നത്.
അമേരിക്കയില്‍ നിന്നും ഇന്ത്യ അസംസ്കൃത എണ്ണ വാങ്ങുന്നുണ്ട്. ഇത് പരിമിതമായതിനാല്‍ ബ്രസീല്‍, അംഗോള എന്നിവിടങ്ങളില്‍ നിന്ന് കൂടിയ വിലയ്ക്ക് വാങ്ങാൻ നിർബന്ധിതരാകും. ഇതോടെ ബാരലിന് 3 മുതല്‍ 6 ഡോളർ വരെ വർദ്ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
അതിനാല്‍ തിടുക്കത്തില്‍ വിലയില്‍ മാറ്റം വരുത്തേണ്ടയെന്നാണ് തീരുമാനം. ഇപ്പോള്‍ ഒരു വീപ്പ ക്രൂഡോയിലിന് ശരാശരി 65 ഡോളറാണ് വില.
ചുങ്കം ഉയർത്തിയാല്‍
ക്രൂഡോയിലിന് ആഗോള വിപണിയില്‍ വില ഉയരും
ഇന്ത്യൻ ഉത്പന്നങ്ങള്‍ക്ക് വില കൂടുന്നതിനാല്‍ കയറ്റുമതിക്ഷമത കുറയും
യു.എസിന് ക്രൂഡ് വില്‍പ്പന ഗണ്യമായി വർദ്ധിപ്പിക്കാൻ അവസരമൊരുങ്ങും
ഇന്ത്യയുടെ ശരാശരി ക്രൂഡ് ഇറക്കുമതി
പ്രതിദിനം 53 ലക്ഷം ബാരല്‍
റഷ്യയില്‍ നിന്ന് 18 ലക്ഷം
യു.എസില്‍ നിന്ന് 2.75 ലക്ഷം.