
മുബൈ: റഷ്യന്‍ എണ്ണ കമ്പനികളായ റോസ്നെഫ്റ്റിനും ലുക്കോയിലിനും മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉക്രെയ്‌നെതിരായ യുദ്ധത്തില്‍ നിന്നും റഷ്യയെ പിന്തിരിപ്പിക്കുകയാണ് ലക്ഷ്യം. പ്രഖ്യാപനമനുസരിച്ച് ഇരു കമ്പനികളുടേയും യുഎസിലെ ആസ്തികള്‍ മരവിപ്പിക്കപ്പെടും. കൂടാതെ അമേരിക്കന്‍ പൗരന്മാര്‍ക്കും കമ്പനികള്‍ക്കും ഈ സ്ഥാപനങ്ങളുമായി ബിസിനസ് നടത്താനാകില്ല. അനുബന്ധ സ്ഥാപനങ്ങള്‍ക്കും ഉപരോധം ബാധകമാണ്.
പ്രഖ്യാപനത്തെ തുടര്‍ന്ന് അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു. ബ്രെന്റ് 5 ശതമാനം വര്‍ദ്ധിച്ച് 64.35 ഡോളറിലും വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 2.43 ശതമാനം വര്‍ദ്ധിച്ച് ബാരലിന് 59.92 ഡോളറിലുമാണുള്ളത്. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുട്ടിനുമായി ഹംഗറിയില്‍ നടത്താനിരുന്ന കൂടിക്കാഴ്ച ട്രംപ് റദ്ദാക്കിയിട്ടുണ്ട്.
യൂറോപ്യന്‍ യൂണിയനും റഷ്യയ്ക്കെതിരെ കാര്യമായ നടപടികള്‍ സ്വീകരിച്ചു. റഷ്യന്‍ ദ്രവീകൃത വാതകത്തിന്റെ ഇറക്കുമതി നിര്‍ത്തിയത് ഇതില്‍ ഉള്‍പ്പെടുന്നു. ഹ്രസ്വകാല കരാറുകള്‍ ആറ് മാസത്തിനുള്ളിലും ദീര്‍ഘകാല കരാറുകള്‍ 2027 ജനുവരി ഒന്നോടേയും അവസാനിപ്പിക്കും. റഷ്യയുടെ ഷാഡോ ഫ്ലീറ്റിനേയും യൂറോപ്പ് ലക്ഷ്യമിടുന്നു. ഉപരോധങ്ങള്‍ ലംഘിച്ച് രഹസ്യമായി എണ്ണയും വാതകവും കടത്തുന്ന റഷ്യന്‍ കപ്പല്‍ക്കൂട്ടങ്ങളാണ് ഇവ.