
അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, അദാനി ഗ്രീൻ എനർജി എക്സ്ക്യുട്ടീവ് ഡയറക്ടറും ഗൗതം അദാനിയുടെ അനന്തരവനുമായ സാഗർ അദാനി എന്നിവർക്കെതിരെ എടുത്ത കൈക്കൂലിക്കേസിൽ ഇരുവർക്കും ഇതുവരെ സമൻസ് നൽകിയിട്ടില്ലെന്ന് യുഎസ് ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ.
കഴിഞ്ഞ നവംബറിലാണ് കൈക്കൂലി ആരോപിച്ച് ഗൗതം അദാനി ഉൾപ്പെടെ ഗ്രൂപ്പിലെ പ്രമുഖർക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷനും യുഎസ് നികുതി വകുപ്പും കേസെടുത്തത്.
അദാനി ഗ്രീൻ എനർജിക്ക് വൈദ്യുതിവിതരണ കരാറുകൾ ലഭിക്കാൻ ഇന്ത്യയിലെ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്ക് 265 മില്യൻ ഡോളർ (ഏതാണ്ട് 2,200 കോടി രൂപ) കൈക്കൂലി കൊടുത്തുവെന്നായിരുന്നു ആരോപണം.
ഇതുവഴി ലഭിക്കുന്ന കരാറിലൂടെ 20 വർഷത്തിനകം 2 ബില്യൻ ഡോളറിന്റെ (ഏകദേശം 16,600 കോടി രൂപ) ലാഭമുണ്ടാക്കാമെന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ കണക്കുകൂട്ടലെന്നും ആരോപിച്ചിരുന്നു.
വൈദ്യുതി പദ്ധതി സജ്ജമാക്കാനായി യുഎസിൽ നിന്ന് അദാനി ഗ്രൂപ്പ് മൂലധനം സമാഹരിച്ചിരുന്നു. നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചാണ് 17.5 കോടി ഡോളർ സമാഹരിച്ചതെന്ന് കാട്ടിയാണ് യുഎസ് ഏജൻസികൾ കേസെടുത്തത്. എന്നാൽ, ആരോപണം അദാനി ഗ്രൂപ്പ് നിഷേധിച്ചിരുന്നു.
യുഎസിൽ ഗ്രൂപ്പിലെ ആർക്കെതിരെയും കൈക്കൂലിക്കേസ് ഇല്ലെന്ന് കഴിഞ്ഞദിവസവും ഗൗതം അദാനി പറഞ്ഞിരുന്നു. എന്നാൽ, ഗൗതം അദാനി ഉൾപ്പെടെയുള്ളവർക്ക് സമൻസ് അയക്കാൻ ഇന്ത്യയിലെ കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് ന്യൂയോർക്കിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ വ്യക്തമാക്കി.
ഗൗതം അദാനിയും കേസിലെ മറ്റ് ആരോപണവിധേയരും ഇന്ത്യയിലാണുള്ളത്. ഇന്ത്യയുടെ നിയമ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സമൻസ് നൽകാനാണ് ശ്രമം. ഗുജറാത്തിലെ ഒരു സെഷൻസ് കോടതിയിൽ സമൻസ് എത്തിച്ചിട്ടുണ്ട്. എന്നാൽ കോടതി ഇതുവരെ ഗൗതം അദാനിക്കും സാഗർ അദാനിക്കും സമൻസ് കൈമാറിയിട്ടില്ലെന്നും കമ്മിഷൻ പറഞ്ഞു.