
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഇന്ത്യൻ പതാക വഹിച്ചുകൊണ്ടുള്ള രണ്ട് കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്ക് കടക്കാനൊരുങ്ങുന്നു. ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നീ എൽപിജി ടാങ്കറുകളാണ് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
ബ്ലൂംബെർഗാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നേരത്തേ ഇന്ത്യൻ പതാകയുള്ള രണ്ട് എൽപിജി കപ്പലുകൾ കടലിടുക്കിലൂടെ കടന്നുപോകാൻ ഇറാൻ അനുവദിച്ചിരുന്നു. ഈ കപ്പലുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ എത്തുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് രണ്ട് ടാങ്കറുകൾ കൂടി കടലിടുക്ക് കടക്കാനൊരുങ്ങുന്നത്.
ഷിപ് ട്രാക്കിങ് ഡാറ്റകൾ പ്രകാരം രണ്ട് കപ്പലുകളും തിങ്കളാഴ്ച പുലർച്ചെയാണ് യുഎഇ തീരത്തുനിന്ന് യാത്ര ആരംഭിച്ചത്. ഇറാനിയൻ ദ്വീപുകളായ ലാറക്കിനും ഖ്വെഷ്മിനും സമീപത്തുകൂടിയായിരുന്നു കപ്പലുകളുടെ സഞ്ചാരം.
താരതമ്യേന സുരക്ഷിതമായ പാതയായാണ് ഇത് കണക്കാക്കപ്പെടുന്നത്. നേരത്തേ രണ്ട് കപ്പലുകൾ ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലെത്തിയിരുന്നു. യുദ്ധം ആരംഭിച്ചതുമുതൽ ഒട്ടേറെ കപ്പലുകളാണ് വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള നിരവധി ആക്രമണങ്ങളാണ് ഈ മേഖലയിൽ നടന്നത്. സമുദ്രത്തിൽ മൈനുകൾ ഉണ്ടെന്ന റിപ്പോർട്ടുകളും ഇൻഷുറൻസ് തുകയിലുണ്ടായ വൻ വർധനയും കപ്പൽ ഗതാഗതത്തെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു.
മാരിടൈം ട്രാഫിക്കിലെ വിവരങ്ങൾ അനുസരിച്ച്, മാർച്ച് 23-ന് വൈകുന്നേരത്തോടെ പൈൻ ഗ്യാസ് ഹോർമുസ് കടന്നു. കപ്പൽ ഒമാൻ ഉൾക്കടലിൽ ഉള്ളതായാണ് വിവരം. അതേസമയം ജഗ് വസന്ത് പേർഷ്യൻ ഗൾഫിലായിരുന്നു അതിന്റെ അവസാനം റിപ്പോർട്ട് ചെയ്ത സ്ഥാനം.
കപ്പൽ ട്രാക്കിംഗ് ഡാറ്റ അനുസരിച്ച്, ജഗ് വസന്ത് ഫെബ്രുവരി 26 നാണ് ഹോർമുസ് വഴി പേർഷ്യൻ ഗൾഫിൽ പ്രവേശിക്കുന്നത്. ഫെബ്രുവരി 28 ന് സംഘർഷം പൊട്ടിപ്പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് കുവൈത്തിൽ നിന്ന് എൽപിജി നിറച്ചിരുന്നു. അന്ന് മുതൽ കപ്പൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
സർക്കാർ നീക്കങ്ങൾ നിരീക്ഷിച്ചുവരുന്നതായും എന്നാൽ ചൊവ്വാഴ്ചയേ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയൂവെന്നുമാണ് തുറമുഖ, ഷിപ്പിങ് ജലപാത മന്ത്രാലയത്തിലെ സെക്രട്ടറി രാജേഷ് കുമാർ സിൻഹ പറഞ്ഞത്.
രണ്ട് ടാങ്കറുകളും 92,000 ടൺ എൽപിജിയാണ് വഹിക്കുന്നതെന്നും സിൻഹ കൂട്ടിച്ചേർത്തു. ഇറാനുമായുള്ള ധാരണയ്ക്ക് ശേഷമാണ് ഇന്ത്യയുടെ അവസാന രണ്ട് കാരിയറുകൾക്കും യാത്ര അനുവദിച്ചതെന്നും ഇറാനിയൻ നാവികസേന ഇതിൽ ഒന്നിന് അകമ്പടി പോയിരുന്നുവെന്നും കപ്പലിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ബ്ലൂംബെർഗ് ന്യൂസിനോട് പറഞ്ഞു.






