
വാഷിങ്ടൺ: ഇന്ത്യക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച 50 ശതമാനം തീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ. തീരുവ പ്രാബല്യത്തിൽ വരുന്നത് സംബന്ധിച്ച ഉത്തരവ് നോട്ടീസ് ട്രംപ് ഇതിനകം പുറത്തിറക്കിയിട്ടുണ്ട്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാണ് പ്രസിഡന്റ് ട്രംപ് ഇന്ത്യക്കെതിരെ 25 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചത്. ഇത് പ്രകാരം ഉപഭോഗത്തിനായി ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്തതും വെയര്‍ഹൗസില്‍ നിന്നും പിന്‍വലിക്കുന്നതുമായ ഉത്പന്നങ്ങള്‍ക്ക് അധിക തീരുവകള്‍ ബാധകമാകും.
കാര്‍ഷിക, ക്ഷീര വിപണി വിപണി തുറന്നുകൊടുക്കാത്ത ഇന്ത്യന്‍ സമീപനവും യുഎസിനെ പ്രകോപിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക്‌മേല്‍ അമേരിക്ക ചുമത്തിയ 25 ശതമാനം താരിഫ് ഇതിനോടകം നിലവില്‍വന്നു.
അതേസമയം, ട്രംപ് ഭരണകൂടത്തെ സ്വാധീനിച്ച് അധിക തീരുവ പിൻവലിപ്പിക്കാൻ ഇന്ത്യൻ എംബസി, വാഷിംഗ്ടണിൽ മുൻ ട്രംപ് ഉപദേശകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന രണ്ട് സ്വകാര്യ ലോബീയിങ് കമ്പനികളെ ചുമതലപ്പെടുത്തി.
ഒരു കമ്പനിക്ക് 1.8 മില്യൻ ഡോളറിന്റെ വാർഷിക കരാർ ആണ് നൽകിയിരിക്കുന്നത്. രണ്ടാമത്തെ കമ്പനിക്ക് പ്രതിമാസം 75000 ഡോളറിന്റെ മൂന്ന് മാസത്തെ കരാർ ആണ് നൽകിയിരിക്കുന്നത്.
എന്നാൽ, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു.
കുറഞ്ഞ വിലയ്ക്ക് ആര് എണ്ണ നല്കിയാലും വാങ്ങുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ പറഞ്ഞു. വിപണിയിലെ സാഹചര്യമാണ് ഇക്കാര്യത്തിൽ ഇന്ത്യ കണക്കിലെടുക്കുന്നതെന്നും വിനയ് കുമാർ പറഞ്ഞു.
തീരുവയിൽ ആരുടെയും സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് പ്രധാനമന്ത്രിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.