
ന്യൂഡൽഹി: എയിംസ് മോഡലിൽ ആയുർവേദ ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണത്തിനുമായി മൂന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ(എഐഎ) പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ആയുഷ് ഫാർമസികൾ, ആയുർവേദ മരുന്ന് ഗവേഷണ കേന്ദ്രങ്ങൾ എന്നിവയെല്ലാം സർട്ടിഫിക്കേഷൻ സ്റ്റാൻഡേർഡിലേക്ക് ഉയർത്തുമെന്നും ബജറ്റ് പ്രസംഗത്തിനിടെ മന്ത്രി പറഞ്ഞു. ആയുർവേദ വിദ്യാഭ്യാസം, ഗവേഷണം, എന്നിവയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നതിനും ഫാർമസികളുടെ ആധുനിക വത്കരണത്തിലൂടെ ജനങ്ങൾക്ക് കൂടുതൽ നിലവാരത്തിലുള്ള മരുന്നുകൾ ലഭ്യമാക്കുന്നതിന് സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മാത്രമല്ല ഈ രംഗത്ത് കൂടുതൽ വിദഗ്ധരായ തൊഴിലാളികളുടെ സേവനവും ലഭ്യമാക്കും.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിന്റെ (നിംഹാൻസ്) മറ്റൊരു കേന്ദ്രം വടക്കേ ഇന്ത്യയിൽ ആരംഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു. ജനങ്ങളുടെ മാനസികാരോഗ്യം ആരോഗ്യരംഗം ഇന്ന് നേരിടുന്ന വലിയ വെല്ലുവിളിയാണ് എന്ന് 2026-ലെ എക്കണോമിക് സർവേയിൽ വ്യക്തമാക്കിയിരുന്നു. 15 മുതൽ 24 വയസ്സ് വരെയുള്ള കുട്ടികളിലെ സാമൂഹിക മാധ്യമ അടിമത്വത്തെ കുറിച്ചും മുന്നറിയിപ്പ് നൽകിയിരുന്നു.






