
കൊച്ചി: 2025-ൽ രണ്ട് കോടിയിലധികം (2,58,80365) സഞ്ചാരികൾ കേരളത്തിന് പുറത്തുനിന്നും സംസ്ഥാനത്ത് എത്തിയതായി ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. കേരള പിറവിക്ക് ശേഷമുള്ള ഏറ്റവും വലിയ റെക്കോർഡാണിത്.
ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലും വലിയ വർധനവ് ഉണ്ടായി. 12.64 ശതമാനം വർധനവ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉണ്ടായി. ഇടുക്കി ജില്ലയാണ് ആഭ്യന്തര സഞ്ചാരികളുടെ വരവിൽ മുമ്പിൽ. 46 ലക്ഷത്തിലധികം സഞ്ചാരികൾ ഇടുക്കിയിൽ എത്തി. രണ്ടാം സ്ഥാനത്ത് എറണാകുളവും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരവും ആണ്.
മലബാറിലേക്ക് വരുന്ന സഞ്ചാരികളുടെ എണ്ണം വെറും ആറ് ശതമാനം മാത്രമാണെന്ന് മന്ത്രി പറഞ്ഞു. 2024-നെ അപേക്ഷിച്ച് വിദേശ സഞ്ചാരികളുടെ എണ്ണത്തേക്കാൾ 11 ശതമാനത്തിലധികം വർധന 2025-ൽ ഉണ്ടായി.
കേരളം ഒരു ടൂറിസ്റ്റ് സ്റ്റേറ്റ് ആയി മാറാൻ പോവുകയാണെന്നുംമന്ത്രി പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ കോവിഡ് പ്രതിസന്ധിമൂലം ടൂറിസം മേഖല വെന്റിലേറ്ററിലായിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിന് പ്രതിസന്ധി മറികടക്കാൻ കഴിഞ്ഞു.
കേരളം വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു. സാങ്കേതികവിദ്യ നല്ല നിലയിൽ ഉപയോഗിച്ചു. ജനങ്ങളുടെ ആതിഥ്യ മര്യാദയുൾപ്പടെ ടൂറിസം ഉത്പന്നമായെന്നും മന്ത്രി പറഞ്ഞു.






