
മുംബൈ: ഇന്ത്യയിൽ ഡിമാറ്റ് അക്കൗണ്ട് ഉടമകളുടെ എണ്ണം 20 കോടിയെന്ന നാഴികക്കല്ല് പിന്നിട്ടു. ബംഗ്ലദേശ്, റഷ്യ, മെക്സിക്കോ, ജപ്പാൻ, ഈജിപ്റ്റ്, ഫിലിപ്പീൻസ്, കോംഗോ, ഇത്യോപ്യ തുടങ്ങിയ രാജ്യങ്ങളിലെ ജനസംഖ്യയേക്കാൾ കൂടുതലാണിത്.
ബ്രസീലിന്റെ ജനസംഖ്യയ്ക്ക് ഏറക്കുറെ ഒപ്പത്തിനൊപ്പവും. ജൂലൈയിലെ കണക്കനുസരിച്ച് 20.21 കോടി ഡിമാറ്റ് അക്കൗണ്ടുടമകൾ ഇന്ത്യയിലുണ്ട്. ജൂലൈയിൽ മാത്രം പുതുതായി തുറന്നത് 29.8 ലക്ഷം അക്കൗണ്ടുകൾ.
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (എൻഎസ്ഇ) നിന്നുള്ള കണക്കുപ്രകാരം കേരളത്തിൽ നിന്ന് റജിസ്റ്റർ ചെയ്ത ആകെ നിക്ഷേപകരുടെ എണ്ണം ജൂലൈയിൽ 29.26 ലക്ഷത്തിലെത്തി. ജൂണിൽ 28.85 ലക്ഷമായിരുന്നു. എൻഎസ്ഇയിൽ റജിസ്റ്റർ ചെയ്ത ആകെ നിക്ഷേപകർ 11.5 കോടിയാണ്. ഇതിൽ 2.5 ശതമാനമാണ് കേരളത്തിന്റെ വിഹിതം.
1.86 കോടിപ്പേരുമായി മഹാരാഷ്ട്രയാണ് ഒന്നാമത്. 1.31 കോടിപ്പേരുള്ള ഉത്തർപ്രദേശ് രണ്ടാമതും ഒരു കോടിപ്പേരുമായി ഗുജറാത്ത് മൂന്നാമതുമാണ്. കേരളം 14-ാം സ്ഥാനത്താണ്. കേരളത്തിലെ നിക്ഷേപകരിൽ 27.6% പേർ വനിതകളാണ്.
ബാങ്ക് അക്കൗണ്ടിന് സമാനമായ അക്കൗണ്ടാണ് ഡിമാറ്റ് അഥവാ ഡിമെറ്റീരിയലൈസ്ഡ് അക്കൗണ്ട്. എന്നാൽ, പണത്തിനു പകരം ഓഹരി, കടപ്പത്രം (ബോണ്ട്), മ്യൂച്വൽഫണ്ട്, ഇടിഎഫ് എന്നിവയാണ് സൂക്ഷിക്കുന്നതെന്നു മാത്രം. ഓഹരി വിപണിയിൽ ഇടപെടലുകൾ നടത്തുന്നതിന് ഈ ‘പേപ്പർരഹിത’ (ഇലക്ട്രോണിക് ഫോം) അക്കൗണ്ട് അനിവാര്യമാണ്.
നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് (എൻഎസ്ഡിഎൽ), സെൻട്രൽ ഡെപ്പോസിറ്ററി സർവീസസ് ലിമിറ്റഡ് (സിഡിഎസ്എൽ) എന്നിവയിലാണ് ഇടപാടുകാർ ബാങ്കുകൾ അല്ലെങ്കിൽ സ്റ്റോക്ക് ബ്രോക്കർമാർ മുഖേന ഡിമാറ്റ് അക്കൗണ്ട് തുറക്കുന്നത്.
സീറോദ, ഗ്രോ, അപ്സ്റ്റോക്സ് തുടങ്ങിയവ ബ്രോക്കിങ് സ്ഥാപനങ്ങൾ മുഖേന വിശദമായ ഫോം പൂരിപ്പിച്ച്, പാൻ, ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഫൊട്ടോഗ്രാഫ് എന്നിവ നൽകി വിശദമായ ഇ-കെവൈസി സമർപ്പിച്ച് ഡിമാറ്റ് അക്കൗണ്ട് നേടാം.