
ന്യൂഡൽഹി: ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വൻ കുറവുണ്ടായതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. രാജ്യസഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2023-നെ അപേക്ഷിച്ച് 2025 ആയപ്പോഴേക്കും വിദേശത്തേക്ക് പോകുന്നവരുടെ എണ്ണത്തിൽ ഏകദേശം 31 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
2023: 9.08 ലക്ഷം വിദ്യാർത്ഥികൾ
2024: 7.7 ലക്ഷം വിദ്യാർത്ഥികൾ
2025: 6.26 ലക്ഷം വിദ്യാർത്ഥികൾ
ബ്യൂറോ ഓഫ് ഇമിഗ്രേഷനിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം പഠനം എന്ന ലക്ഷ്യത്തോടെ യാത്ര തിരിച്ചവരുടെ കണക്കാണിത്.
എന്തുകൊണ്ട് ഈ കുറവ്?
വിദ്യാർത്ഥികളുടെ എണ്ണം കുറയാനുള്ള കാരണം മന്ത്രാലയം വ്യക്തമാക്കിയിട്ടില്ലെങ്കിലും മാറിയ വിസ നിയമങ്ങളുൾപ്പടെ കാരണമായേക്കാം.
ഇന്ത്യയിൽ നിന്ന് ഏറ്റവും അധികം വിദ്യാർഥികൾ പഠിക്കാനായി തിരഞ്ഞെടുക്കുന്ന രാജ്യങ്ങളായ കാനഡ, ഓസ്‌ട്രേലിയ, യുകെ, യുഎസ് എന്നീ രാജ്യങ്ങൾ സ്റ്റുഡന്റ് വിസ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വിസ പരിധി നിശ്ചയിച്ചതും, സാമ്പത്തിക ഭദ്രത തെളിയിക്കാനുള്ള തുക വർദ്ധിപ്പിച്ചതും ഇതിൽപ്പെടും.
വിദേശ രാജ്യങ്ങളിലെ ട്യൂഷൻ ഫീസിലുണ്ടായ വർദ്ധനവും ജീവിത ചെലവ് കൂടിയതും പല വിദ്യാർഥികൾകളുടേയും സാമ്പത്തിക ബാധ്യത കൂട്ടിയിട്ടുണ്ട്. രൂപയുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റം വിദ്യാഭ്യാസ വായ്പയെടുത്തവർക്കും തിരിച്ചടിയാണ്.
പഠനത്തിന് ശേഷമുള്ള വർക്ക് പെർമിറ്റ് ലഭിക്കുന്നതിലെ പുതിയ നിയന്ത്രണങ്ങളും വിദേശ രാജ്യങ്ങളിലെ തൊഴിൽ മാന്ദ്യവും വിദ്യാർത്ഥികളെ മാറ്റിചിന്തിപ്പിക്കുന്നുണ്ടാകാം.
ദേശീയ വിദ്യാഭ്യാസ നയം പ്രകാരം വിദേശ സർവ്വകലാശാലകൾക്ക് ഇന്ത്യയിൽ ക്യാമ്പസുകൾ തുടങ്ങാൻ അനുമതി നൽകിയതും പുതിയ മാറ്റത്തിന് കാരണമാകാം. 14 വിദേശ സർവ്വകലാശാലകൾക്ക് ഇന്ത്യയിൽ ക്യാമ്പസ് തുടങ്ങാൻ അനുമതി ലഭിച്ചിട്ടുണ്ട്.
വിദേശ പഠനം എന്നത് വ്യക്തിപരമായ താല്പര്യമാണെങ്കിലും, നിലവിലെ വിസ അനിശ്ചിതത്വങ്ങൾ കാരണം പലരും ജർമ്മനി, അയർലൻഡ്, ഫ്രാൻസ് തുടങ്ങിയ ചെലവ് കുറഞ്ഞ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് മാറി ചിന്തിക്കുന്നുണ്ടെന്നും വിദ്യാഭ്യാസ വിദഗ്ധർ നിരീക്ഷിക്കുന്നു.






