
മുംബൈ: വിപണിയിലെ മത്സര ശക്തി വർധിപ്പിക്കാൻ വരും മാസങ്ങളിൽ ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനികളുടെ എണ്ണം നിലവിലെ 29 ൽ നിന്ന് 15 ആയി കുറയ്ക്കാൻ ടാറ്റ സൺസ് പദ്ധതിയിടുന്നു. 128 ബില്യൺ ഡോളർ വരുമാനവും 255 ബില്യൺ ഡോളർ വിപണി മൂല്യവുമുള്ള ഗ്രൂപ്പ് വളർച്ചയിൽ മികച്ച ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും വലിയ കമ്പനികളിലെ പണമൊഴുക്ക് മെച്ചപ്പെടുത്തുന്നതിനുമായി ആണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരന്റെ പ്രഖ്യാപിത പദ്ധതിയുടെ ഭാഗമായാണ് ഗ്രൂപ്പിന്റെ ഈ നീക്കം. ചെറുകിട കമ്പനികൾക്കായി ചെലവഴിക്കുന്ന ധാരാളം മാനേജ്‌മെന്റ് സമയവും പ്രയത്നവും ഈ ശ്രമത്തിലൂടെ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലിസ്റ്റുചെയ്ത 29 കമ്പനികൾക്ക് പുറമെ ടാറ്റ ഗ്രൂപ്പിന് നിലവിൽ 10 മേഖലകളിലായി ലിസ്റ്റ് ചെയ്യപ്പെടാത്ത അഞ്ച് ഡസനോളം കമ്പനികളും നൂറുകണക്കിന് അനുബന്ധ സ്ഥാപനങ്ങളുമുണ്ട്.
സമന്വയവും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായി ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള ഈ കൂട്ടായ്മ നിലവിൽ ബിസിനസ്സുകളെ ഏകീകരിക്കുകയാണ്. അതിന്റെ ഭാഗമായി ടാറ്റ സ്റ്റീലിലേക്ക് ഏഴ് അനുബന്ധ കമ്പനികളെ ഉൾപ്പെടുത്തി സ്റ്റീൽ ബിസിനസ്സ് ഏകീകരിക്കാനുള്ള പ്രക്രിയ ഗ്രൂപ്പ് അടുത്തിടെ ആരംഭിച്ചു. നാല് ലിസ്റ്റ് ചെയ്ത കമ്പനികളുടെ ലയനം ഈ പ്രക്രിയയിൽ ഉൾപ്പെടുന്നു.
കൂടാതെ മാർച്ചിൽ, ടാറ്റ കൺസ്യൂമർ പ്രോഡക്ട്‌സ് ടാറ്റ കോഫിയുടെ എല്ലാ ബിസിനസ്സുകളും കമ്പനിയുമായി ലയിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഗ്രൂപ്പിന്റെ എഫ്എംസിജി വിഭാഗമാണ് ടാറ്റ കൺസ്യൂമർ.