
സൂറത്ത്: ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സ്‌പെയ്‌സ് എന്ന റെക്കോര്‍ഡ് സ്വന്തമാക്കി സൂറത്ത് ഡയമണ്ട് ബോഴ്‌സ്. യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിനെ മറികടന്നാണ് ഡയമണ്ട് സിറ്റി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗുജറാത്തിലെ സൂറത്തിൽ പുതുതായി നിര്‍മ്മിച്ച കെട്ടിടം നേട്ടം കൈവരിച്ചത്.
15 നിലകളുള്ള ഒമ്പത് ടവറുകള്‍ ഉൾക്കൊള്ളുന്ന സമുച്ചയത്തിൽ 4700 ലധികം വജ്ര വ്യാപാര സ്ഥപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി സമുച്ചയം ഉദ്ഘാടനം ചെയ്യും.
ലോകത്തിലെ 90 ശതമാനം പോളിഷ്ഡ് വജ്രങ്ങളും ഉത്പാദിപ്പിക്കപ്പെടുന്ന സൂറത്തിലെ മുൻനിര വജ്ര വ്യാപാര കേന്ദ്രമായി ഇത് പ്രവര്‍ത്തിക്കും.
ഡയമണ്ട് കട്ടര്‍മാര്‍, പോളിഷര്‍മാര്‍, വ്യാപാരികള്‍ എന്നിവരുള്‍പ്പെടെ വജ്ര മേഖലയില്‍ പ്രവര്‍ത്തികുന്ന 65000ലധികം പേർ സൂറത്ത് ഡയമണ്ട് ബോഴ്‌സ് ഓഫീസിൽ പ്രവർത്തിക്കും.
15 നിലകളിലായി 7.1 ദശലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ളതാണ് ഈ കെട്ടിടം.
4,700ലധികം ഓഫീസ് സ്‌പെയ്‌സുകള്‍ ഇവിടെ പ്രവർത്തിക്കുന്നു. ഇന്ത്യന്‍ വാസ്തുവിദ്യാ സ്ഥാപനമായ മോര്‍ഫോജെനിസിസ് ആണ് കെട്ടിടം രൂപകല്‍പ്പന ചെയ്തത്.
നിര്‍മ്മാണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സമുച്ചയത്തിലെ എല്ലാ ഓഫീസുകളും ഡയമണ്ട് കമ്പനികള്‍ വാങ്ങിയതിനാല്‍, ആ ഡിമാന്‍ഡ് അനുസരിച്ചാണ് പദ്ധതിയുടെ വലുപ്പം നിര്‍ണ്ണയിക്കപ്പെട്ടത്.
വിവിധ എന്‍ട്രി ഗേറ്റില്‍ ഏതിൽ നിന്നും നിന്നും ഏഴ് മിനിറ്റില്‍ കൂടാതെ ഓഫീസുകളില്‍ എത്താന്‍ സാധിക്കുന്ന തരത്തിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണമെന്ന്നിർമ്മാതാക്കൾ പറയുന്നു.