
കോട്ടയം: കേരളത്തിലെ ഫാക്ടറികളിൽ 2023–2024ൽ നഷ്ടമായത് 20.25 ലക്ഷത്തിലേറെ തൊഴിൽദിനങ്ങൾ. പണിമുടക്ക്, ലോക്കൗട്ട്, പിരിച്ചുവിടൽ എന്നിവ മൂലം നഷ്ടപ്പെടുന്ന ദിനങ്ങളും കമ്പനികളിൽ ആ ദിവസങ്ങളിൽ ഹാജരാകാത്ത തൊഴിലാളികളുടെ എണ്ണവും ചേർത്താണു നഷ്ടമായ തൊഴിൽദിനങ്ങൾ നിശ്ചയിക്കുന്നത്.
ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പിൽ റജിസ്റ്റർ ചെയ്ത സ്വകാര്യ കമ്പനികളിൽ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുമുള്ള കണക്കാണിത്. 2023 ജനുവരി ഒന്നു മുതൽ 2024 ഓഗസ്റ്റ് 31 വരെയുള്ള 20 മാസത്തെ കണക്കാണിത്.
സമരങ്ങൾ മൂലം 2023ൽ മാത്രം 11,495 ദിനങ്ങളും 2024ൽ 1,615 ദിനങ്ങളും നഷ്ടമായി. ഇതിനു പുറമേയാണു ലോക്കൗട്ടുകളും പിരിച്ചുവിടലും മൂലം ഉണ്ടായിട്ടുള്ള തൊഴിൽനഷ്ടം. ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പിൽ റജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിലായി 7 ലക്ഷം തൊഴിലാളികളുണ്ട്.
കേരളത്തിൽ കൂടുതൽ സ്ഥാപനങ്ങൾ റജിസ്റ്റർ ചെയ്യുന്നുണ്ടെങ്കിലും തൊഴിലാളികളുടെ എണ്ണം കുറഞ്ഞുവരുകയാണെന്നും തൊഴിൽ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.