
തൃശൂർ: പ്രമുഖ സ്വകാര്യബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്, വായ്പകളുടെ പലിശ നിർണയത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങളിലൊന്നായ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റിങ്ങിൽ (MCLR) നേരിയ കുറവു വരുത്തി.
പുതുക്കിയ നിരക്ക് ഇന്ന് (മേയ് 20) പ്രാബല്യത്തിൽ വരും. വായ്പകളുടെ തിരിച്ചടവ് കാലാവധിക്ക് അനുസരിച്ച് 0.05% ഇളവാണ് വരുത്തിയത്.
ഇതുപ്രകാരം ഒറ്റനാൾ കാലാവധിയുള്ള വായ്പകളുടെ എംസിഎൽആർ 8 ശതമാനത്തിൽ നിന്ന് 7.95 ശതമാനമാകും. ഒരുമാസ കാലാവധിയുള്ളവയുടേത് 8.65ൽ നിന്ന് 8.60 ശതമാനത്തിലേക്കും 3 മാസം കാലാവധിയുള്ളവയുടേത് 9.95ൽ നിന്ന് 9.90 ശതമാനത്തിലേക്കും കുറച്ചു.
6 മാസം കാലാവധിയുള്ള വായ്പകളുടെ എംസിഎൽആർ കുറഞ്ഞത് 10 ശതമാനത്തിൽ നിന്ന് 9.95 ശതമാനത്തിലേക്ക്. ഒരുവർഷം കാലാവധിയുള്ളവയുടെ പുതിയനിരക്ക് 10.05 ശതമാനം. നിലവിൽ ഇതു 10.10 ശതമാനമാണെന്ന് ബാങ്ക് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കി.
എംസിഎൽആർ ബാധകമായ വായ്പകളുടെ പ്രതിമാസ തിരിച്ചടവ് തുക (ഇഎംഐ) കുറയുമെന്നതാണ് ഇടപാടുകാർക്കുള്ള നേട്ടം. അതായത് സ്വർണപ്പണയം, ഓവർഡ്രാഫ്റ്റ്, ജിഎസ്ടി ബിസിനസ് വായ്പ എന്നിങ്ങനെ സൗത്ത് ഇന്ത്യൻ ബാങ്കിലെ എംസിഎൽആർ ബാധകമായ വായ്പകളുടെ തിരിച്ചടവ് തുകയിൽ (ഇഎംഐ) മാറ്റം വരും.