
കൊച്ചി: കേരളം ആസ്ഥാനമായ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നോൺ-എക്സിക്യൂട്ടീവ് പാർട്ട് ടൈം ചെയർമാനായി (സ്വതന്ത്ര ഡയറക്ടർ) റിസർവ് ബാങ്ക് മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജോസ് ജോസഫ് കാട്ടൂരിനെ നിയമിച്ചു. റിസർവ് ബാങ്കിന്റെ അംഗീകാരത്തോടെ മൂന്ന് വർഷത്തേക്കാണ് ഈ നിയമനം, ഇത് 2026 മാർച്ച് 23 മുതൽ പ്രാബല്യത്തിൽ വരും. മാർച്ച് 22 ന് ഔദ്യോഗിക കാലാവധി പൂർത്തിയാക്കി വിരമിക്കുന്ന വി.ജെ. കുര്യന്റെ പകരക്കാരനായാണ് അദ്ദേഹം ചുമതലയേൽക്കുന്നത്.
നീണ്ട പ്രവർത്തന പരിചയം
ആർബിഐയിൽ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവർത്തന പരിചയമുള്ള ജോസ് കാട്ടൂർ, 1991 മുതൽ 2023 വരെ എൻഫോഴ്‌സ്‌മെന്റ്, കോർപ്പറേറ്റ് സ്ട്രാറ്റജി, കറൻസി മാനേജ്‌മെന്റ്, ഹ്യൂമൻ റിസോഴ്‌സ് എന്നീ സുപ്രധാന വകുപ്പുകളിൽ നേതൃത്വം നൽകിയിട്ടുണ്ട്. 2024 ജൂലൈ 18 മുതൽ അദ്ദേഹം ബാങ്കിന്റെ ബോർഡിൽ സ്വതന്ത്ര ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു. ബാങ്കിന്റെ ഗവേണൻസ് നിലവാരം മെച്ചപ്പെടുത്തുന്നതിനും തന്ത്രപ്രധാനമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും അദ്ദേഹം ബോർഡുമായും സീനിയർ മാനേജ്‌മെന്റുമായും ചേർന്ന് പ്രവർത്തിക്കും.
ഇതോടൊപ്പം തോംസൺ തോമസിനെ ബാങ്ക് ബോർഡിൽ നോൺ-എക്സിക്യൂട്ടീവ് ഇൻഡിപെൻഡന്റ് ഡയറക്ടറായും മൂന്ന് വർഷത്തേക്ക് നിയമിച്ചിട്ടുണ്ട്. കൂടാതെ ഓപ്പറേഷൻസ്, ക്രെഡിറ്റ്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ തുടങ്ങിയ മേഖലകളിൽ ബാങ്കിന്റെ സീനിയർ മാനേജ്‌മെന്റ് തലത്തിലും നിരവധി സ്ഥാനക്കയറ്റങ്ങൾ ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബാങ്ക് അറിയിച്ചു. സെപ്റ്റംബറിൽ എംഡി ആൻഡ് സിഇഒ പി.ആർ. ശേഷാദ്രി സ്ഥാനമൊഴിയാനിരിക്കെ നടക്കുന്ന ഈ മാറ്റങ്ങൾ ബാങ്കിന്റെ ഭാവി വികസനത്തിൽ നിർണായകമാകും.






