
കൊച്ചി: ബിപിസിഎല്‍ കൊച്ചി റിഫൈനറി 100 കോടി രൂപ ചെലവിൽ കളമശ്ശേരിയിൽ സ്ഥാപിക്കുന്ന നൈപുണ്യശേഷി വികസന ഇൻസ്റ്റിറ്റ്യൂട്ടിനായുള്ള ധാരണാ പത്രം ഒപ്പുവച്ചു. കളമശ്ശേരി കണ്ടെയ്നർ റോഡിന് സമീപമുള്ള ടിസിസിയുടെ ഭൂമിയിലാണ് പുതിയ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. കളമശ്ശേരി വ്യവസായ മേഖലയിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളായ എഫ്എസിടി, ടിസിസി, ബിപിസിഎൽ, കൊച്ചിൻ ഷിപ്‌യാർഡ് തുടങ്ങിയവയുടെ സാമീപ്യം കണക്കിലെടുത്ത് വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും നൈപുണ്യശേഷി വികസനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് ഇൻസ്റ്റിറ്റ്യൂട്ട് മുൻഗണന നൽകുക.
വിദ്യാർത്ഥികളുടെ ഫീസ്i താമസം, ഭക്ഷണം, യൂണിഫോം , പുസ്‌തകങ്ങൾ എന്നിവ സൗജന്യമായിരിക്കും. ഇതിനായി10 കോടി രൂപ വീതം പ്രതിവർഷം ബിപിസി എൽ ചെലവഴിക്കും. ഒരു വിദ്യാർത്ഥിക്ക് ശരാശരി 1.30ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. കളമശ്ശേരി പുതിയ റോഡിന് സമീപം വ്യവസായ വകുപ്പിന് കീഴിലുള്ള ടിസിസി വിട്ടു നൽകിയ ഭൂമിയിൽ നാല് ഏക്കർ കാംപസിൽ 1,10,000 ചതുരശ്ര അടി വിസ്തൃതിയിലാണ് ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്നത്.
അഡ്വാൻസ്ഡ് വെൽഡിംഗ് വിത്ത് റോബോട്ടിക്സ്, പ്രിസിഷൻ മാനുഫാക്ചറിംഗ്, റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ, ഇലക്ട്രിക് ഹോം ഓട്ടോമേഷൻ, ഇൻഡസ്ട്രിയൽ ട്രാൻസ്പോർട്ടേഷൻ, വാട്ടർ മാനേജ്മെന്റ് ആൻ്റ് മോഡേൺ പ്ലംബിംഗ്, അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്, ക്ലൈമറ്റ് ആന്റ് എൻവിയോൺമെൻറ് മാനേജ്മെന്റ്, മീഡിയ ആൻ്റ് എൻ്റർടെയ്ൻമെൻ്റ്, സ്മാർട്ട് മാനുഫാക്ചറിംഗ് തുടങ്ങിയ വിഷയങ്ങളിൽ ആയിരിക്കും കോഴ്സുകൾ നടത്തുക. മൂന്ന് മാസം മുതൽ ആറ് മാസം വരെ ദൈർഘ്യമുള്ള കോഴ്സുകളിൽ ഒരു വർഷം 1600 വിദ്യാർത്ഥികളെ പ്രവേശിപ്പിക്കും. നൈപുണ്യശേഷി വികസന രംഗത്തുള്ള അസാപ്, എൻടിടിഎഫ് തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുക.






