
തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസല്‍ വാഹനങ്ങളെ പിന്തള്ളി ഇലക്‌ട്രിക് വാഹനങ്ങളുടെ നിശബ്ദ കുതിപ്പ്. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളില്‍ ഇ വാഹനങ്ങളുടെ വില്‍പ്പനയില്‍ ഇരട്ടിയിലേറെ വർദ്ധനയുണ്ടായി.
പെട്രോള്‍ വാഹനങ്ങള്‍ക്കാണ് ഇപ്പോഴും വിപണിയില്‍ ആധിപത്യം. ഈ ആധിപത്യത്തിന് അടുത്തൊന്നും കാര്യമായ ഇടിവ് സംഭവിക്കില്ലെന്നാണ് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ പഠന റിപ്പോർട്ട് സൂചന.
2023നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം സി.എൻ.ജി വാഹനങ്ങളുടെ വിപണിയില്‍ ഇടിവു സംഭവിച്ചു. എഥനോള്‍ കലർന്ന ഇന്ധനം ഉപയോഗിക്കുന്ന 9 വാഹനങ്ങള്‍ കഴിഞ്ഞ വർഷം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തു.
2022 വരെ പെട്രോളിനു പിന്നില്‍ ഡീസല്‍ വാഹനങ്ങളായിരുന്നു ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നിരുന്നത്. 55990 ഡീസല്‍ വാഹനങ്ങള്‍ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തപ്പോള്‍ 39690 ഇ വാഹനങ്ങളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്.
എന്നാല്‍, കഴിഞ്ഞ വർഷം 56861 ഡീസല്‍ വാഹനങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ 86888 ഇ വാഹനങ്ങളാണ് നിരത്തിലെത്തിയത്. ഈ വർഷാവസാനത്തോടെ ഒരു ലക്ഷത്തില്‍ കൂടുതല്‍ ഇ വാഹനങ്ങള്‍ വില്‍ക്കപ്പെടുമെന്നാണ് വിപണിയിലെ ട്രെൻഡ് സൂചിപ്പിക്കുന്നത്.
വാഹനങ്ങള്‍– 2024– 2023– 2022— 2021– 2020
സി.എൻ.ജി — 13,821– 17,167– 9,840 — 2,798– 101
ഇലക്‌ട്രിക് — 86888— 75813— 39630 —8740—- 1374
പെട്രോള്‍– 621572– 609854–678602– 700997– 589444
ഡീസല്‍ — 56821– 56376– 55990– 53229 — 50177
പൊതുമേഖലാ എണ്ണക്കമ്പനികളുടെ പെട്രോള്‍ പമ്പുകള്‍ വഴി കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും 20% എഥനോള്‍ ചേർത്ത പെട്രോള്‍(ഇ 20)എത്തിക്കുന്ന ലക്ഷ്യം രാജ്യം ഏപ്രില്‍ ഒന്നിന് നേടിയിരന്നു.
20% എഥനോള്‍ ചേർത്ത പെട്രോള്‍ വില്‍പ്പനയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത് 2023ല്‍ ആയിരുന്നു. അന്ന് 15 നഗരങ്ങളിലാണ് വിതരണം ഉണ്ടായിരുന്നത്.
2030നുള്ളില്‍ രാജ്യമാകെ ഇ 20 എന്ന ലക്ഷ്യം കൈവരിക്കാനാണ് ആദ്യം ലക്ഷ്യമിട്ടതെങ്കിലും പിന്നീട് അത് 2025 ഏപ്രില്‍ ഒന്നാക്കി നിശ്ചയിക്കുകയായിരുന്നു. എഥനോള്‍ വാഹനങ്ങളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടന്നുവരികയാണ്.