
കൊച്ചി: സംസ്ഥാനത്തു വിവിധ ബാങ്കുകളിലായി അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 2133 കോടി രൂപ. എറണാകുളം ജില്ലയിലാണ് ഇത്തരത്തിൽ ഏറ്റവും കൂടുതല്‍ തുക അണ്‍ക്ലെയിംഡ് അക്കൗണ്ടുകളുള്ളതെന്ന് ലീഡ് ബാങ്ക് ഡിസ്ട്രിക്‌ട് മാനേജര്‍ സി. അജിലേഷ് പറഞ്ഞു.
307 കോടിക്കു മുകളില്‍ രൂപയാണു ജില്ലയിലെ വിവിധ ബാങ്കുകളിലായി അവകാശികളില്ലാതെയുള്ളത്. 11.93 ലക്ഷം അക്കൗണ്ടുകളിലായാണ് ഇത്രയും തുകയുള്ളത്.
അതേസമയം, പത്തു വര്‍ഷം ഇടപാടുകള്‍ നടക്കാത്ത ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ റിസർവ് ബാങ്കിലേക്കു (ആര്‍ബിഐ) മാറ്റും. നിശ്ചിതസമയത്തിനുള്ളിൽ ഈ തുക നിയമപരമായി അക്കൗണ്ട് ഉടമയോ അവകാശികളോ പിൻവലിക്കുകയോ ഇടപാടുകൾ നടത്തുകയോ ചെയ്തില്ലെങ്കിലാണ് ആർബിഐയിലേക്കു മാറ്റുക.
ആർബിഐയിലേക്കു മാറ്റിയ തുക അക്കൗണ്ട് ഉടമയുടെ അവകാശികൾക്കു നിയമപരമായ നടപടികൾ പൂർത്തിയാക്കി തിരിച്ചുകിട്ടാൻ അവസരമുണ്ടെന്ന് ലീഡ് ബാങ്ക് അധികൃതർ അറിയിച്ചു.
നോമിനിയെ ഉൾപ്പെടുത്തിയിട്ടുള്ള അൺക്ലെയിംഡ് അക്കൗണ്ടുകളിലെ തുക തിരിച്ചുകിട്ടാൻ എളുപ്പമാണ്. ഇതില്ലാത്ത അക്കൗണ്ടുകളിൽ അവകാശികള്‍ക്കു ബന്ധം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി അപേക്ഷിച്ചാൽ തുക ലഭിക്കും.
ഉദ്ഗം പോര്‍ട്ടലിലൂടെ ആര്‍ബിഐയിലേക്കു മാറ്റിയ അക്കൗണ്ടുകളുടെ വിവരങ്ങൾ ലഭ്യമാണ്. അതുപ്രകാരം ബന്ധപ്പെട്ട ബാങ്കുകൾ വഴിയാണ് തുക തിരിച്ചുകിട്ടാനുള്ള അപേക്ഷകളും മറ്റു നടപടിക്രമങ്ങളും നടത്തേണ്ടതെന്നും അധികൃതർ അറിയിച്ചു.
“നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ എന്ന പ്രമേയവുമായി ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്ന അക്കൗണ്ടുകളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനും തുക തിരിച്ചുകിട്ടുന്നതിനും ലീഡ് ബാങ്കുകൾ ജില്ലകൾ തോറും പ്രത്യേക ക്യാമ്പുകൾ നടത്തുന്നുണ്ട്.






