
കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ഫാസ്റ്റ് ടാഗ് വാർഷിക പാസ് വരും കാലങ്ങളിൽ സർക്കാരിന് നഷ്ടമുണ്ടാക്കിയേക്കാം എന്ന് റിപ്പോട്ടുകൾ. ഈ പാസ് ദേശീയപാതാ അതോറിറ്റിക്ക് പ്രതിവർഷം 4,500 കോടി രൂപ വരെ അധിക ബാധ്യത വരുത്തിവയ്ക്കുമെന്ന് റേറ്റിംഗ് ഏജൻസിയായ ഐസിആർഎ പറയുന്നു. ടോൾ ഫീസ് പിരിവ് സ്ഥാപനങ്ങൾക്ക് ഏജൻസി പൂർണ്ണമായി നഷ്ടപരിഹാരം നൽകാൻ തുടങ്ങിയാൽ എൻഎച്ച്എഐയുടെ വരുമാനത്തിൽ ഇടിവ് സംഭവിക്കുമെന്ന് ഐസിആർഎ പ്രവചിക്കുന്നു.
ടോൾ ഓപ്പറേറ്റർമാർക്ക് വരുമാന നഷ്ടം നികത്തുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഇതിനകം പറഞ്ഞിട്ടുണ്ട്. ഇതിനായി ഒരു ഏകീകൃത നഷ്ടപരിഹാര സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ, ടോൾ ഓപ്പറേറ്റർമാർക്ക് സർക്കാർ പൂർണ്ണമായി നഷ്ടപരിഹാരം നൽകിയാൽ ദേശീയപാതാ അതോറിറ്റിക്ക് പ്രതിവർഷം 4,200 മുതൽ 4,500 കോടി രൂപ വരെ അധിക ബാധ്യത ഉണ്ടാകുമെന്ന് ഐസിആർഎ പറയുന്നു. ഇതുസംബന്ധിച്ച ഒരു റിപ്പോർട്ടും ഐസിആർഎ പങ്കുവെച്ചിട്ടുണ്ട്.
ടോൾ വരുമാനത്തിന്റെ ഏകദേശം 35-40% സംഭാവന ചെയ്യുന്നത് പാസഞ്ചർ കാർ ഗതാഗതമാണെന്ന് റേറ്റിംഗ് ഏജൻസിയായ ഐസിആർഎ പറയുന്നു. മെട്രോ നഗരങ്ങൾക്ക് ചുറ്റുമുള്ള ഹൈവേകളിൽ ഈ വിഹിതം ഇതിലും കൂടുതലാണെന്നും ഐസിആർഎ പറയുന്നു.
മാത്രമല്ല, ഇന്റർസിറ്റി യാത്ര കുറവുള്ള ആളുകൾക്കോ ടാക്സി ഓപ്പറേറ്റർമാർക്കോ ഈ പാസിന്റെ പ്രയോജനം ലഭിക്കില്ല എന്നും മൊത്തം ടോൾ പിരിവിന്‍റെ ആറ് മുതൽ ഏഴ് ശതമാനം വരെ മാത്രമേ ഇതിന്റെ ആഘാതം ഉണ്ടാകൂ എന്ന് കണക്കാക്കപ്പെടുന്നു. 2025 സാമ്പത്തിക വർഷത്തിൽ ദേശീയപാതാ അതോറിറ്റി മൊത്തം 72,931 കോടി രൂപ ടോൾ വരുമാനം പിരിച്ചു.
ഐസിആർഎയുടെ കണക്ക് ശരിയാണെങ്കിൽ, 2026 സാമ്പത്തിക വർഷത്തിൽ ഇത് കുറഞ്ഞേക്കാം.
പൊതുജനങ്ങൾക്ക് ആശ്വാസം നൽകുന്നു എന്നതിനൊപ്പം, ഈ വാർഷിക പാസ് എൻഎച്ച്‌എഐക്കും സർക്കാരിനും വരുമാന നഷ്‍ടം വരുത്തുമെന്ന ഭീഷണിയും ഉയർത്തുന്നു. നിലവിൽ, ടോൾ ഓപ്പറേറ്റർമാർക്ക് മൂന്ന് മാസത്തേക്ക് നഷ്‍ടപരിഹാരം നൽകും.
എന്നാൽ അതിനുശേഷം പുതിയ ലേലക്കാർ വാർഷിക പാസിന്റെ കണക്കുകൾ മനസിൽവച്ചുകൊണ്ട് ലേലം വിളിക്കേണ്ടിവരും. ഫാസ്‍ടാഗ് വാർഷിക പാസ് യാത്രക്കാർക്ക് ആശ്വാസവും സൗകര്യവും നൽകിയിട്ടുണ്ടെന്ന് വ്യക്തമാണ്. പക്ഷേ ഇത് എൻഎച്ച്‌എഐയുടെ പോക്കറ്റിന് പ്രതിവർഷം ആയിരക്കണക്കിന് കോടി രൂപയുടെ നഷ്‍ടം വരുത്തിവയ്ക്കും എന്നാണ് റിപ്പോർട്ടുകൾ.