
മുംബൈ: 2023 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ 201.55 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി ആർബിഎൽ ബാങ്ക്. അതേപോലെ മൊത്തം വരുമാനം മുൻ വർഷം ഇതേ പാദത്തിൽ രേഖപ്പെടുത്തിയ 2,567.65 കോടി രൂപയിൽ നിന്ന് 7.5 ശതമാനം ഉയർന്ന് 2,758.98 കോടി രൂപയായി.
ബാങ്കിന്റെ അറ്റ പലിശ വരുമാനം 16% ഉയർന്ന് 1,064 കോടി രൂപയായപ്പോൾ പ്രവർത്തന ലാഭം 26 ശതമാനം ഇടിഞ്ഞ് 512 കോടി രൂപയായി കുറഞ്ഞു. കൂടാതെ രണ്ടാം പാദത്തിൽ പ്രൊവിഷനുകൾ 63% ഇടിഞ്ഞ് 241 കോടി രൂപയായി. അതേസമയം വായ്പ ദാതാവിന്റെ പ്രൊവിഷൻ കവറേജ് അനുപാതം 61.7% ൽ നിന്ന് 67.8% ആയി മെച്ചപ്പെട്ടു.
ആർബിഎൽ ബാങ്കിന്റെ മൊത്ത നിക്ഷേപം 2021 സെപ്തംബർ 30 ലെ 75,588 കോടി രൂപയിൽ നിന്ന് 5% വർധിച്ച് 79,404 കോടി രൂപയായി. അതിൽ കാസ നിക്ഷേപങ്ങൾ 7% ഉയർന്ന് 28,718 കോടി രൂപയായി.
രാജ്യത്തുടനീളം സാന്നിധ്യമുള്ള ഇന്ത്യയിലെ അതിവേഗം വളരുന്ന സ്വകാര്യമേഖലാ ബാങ്കുകളിൽ ഒന്നാണ് ആർബിഎൽ ബാങ്ക്. ബാങ്കിന് 507 ബാങ്ക് ശാഖകളും 1,204 ബിസിനസ് കറസ്‌പോണ്ടന്റ് ശാഖകളുമുണ്ട്. ബിഎസ്ഇയിൽ ആർബിഎൽ ബാങ്കിന്റെ ഓഹരികൾ 4.17 ശതമാനം ഇടിഞ്ഞ് 121.90 രൂപയിലെത്തി.