
മുംബൈ: സ്വകാര്യ വായ്പാദാതാവായ ആർബിഎൽ ബാങ്ക് അതിന്റെ ആസ്തികൾ വിപുലീകരിക്കാൻ പദ്ധതിയിടുന്നു. പുതിയ മേധാവിയുടെ കീഴിൽ ബാങ്ക് അതിന്റെ ആസ്തി നിലവാരം മെച്ചപ്പെടുത്തി കൊണ്ടിരിക്കുകയാണ്.
ഈ തന്ത്രത്തിന്റെ ഭാഗമായി കാസ നിക്ഷേപങ്ങൾ 40% വരെ വർദ്ധിപ്പിക്കുന്നതിന് നിക്ഷേപങ്ങൾക്ക് ആകർഷകമായ പലിശനിരക്ക് വാഗ്ദാനം ചെയ്യാൻ ഒരുങ്ങുകയാണ് ബാങ്ക്. കൂടാതെ ബാങ്ക് തങ്ങളുടെ സ്വർണ്ണ വായ്പ ബിസിനസ്സ് പുനരുജ്ജീവിപ്പിക്കുകയാണെന്നും, ചെറുകിട ബിസിനസ് ലോൺ പോർട്ട്ഫോളിയോ വിപുലീകരിക്കുകയാണെന്നും ആർബിഎൽ ബാങ്ക് മാനേജിംഗ് ഡയറക്ടർ ആർ സുബ്രഹ്മണ്യകുമാർ പറഞ്ഞു.
ഡിജിറ്റൽ ചാനലുകൾ വഴി പുതിയ പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും ബാങ്ക് ഗണ്യമായ മുന്നേറ്റം നടത്തുമെന്ന് സുബ്രഹ്മണ്യകുമാർ പറഞ്ഞു. പൊതുമേഖലാ ബാങ്കറായ സുബ്രഹ്മണ്യകുമാറിനെ മൂന്ന് വർഷത്തേക്ക് ആർബിഎൽ ബാങ്കിന്റെ പുതിയ മേധാവിയായി നിയമിക്കുന്നതിന് ജൂണിൽ റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നു.
ബജാജ് ഫിനാൻസ്, സൊമാറ്റോ, ബുക്ക്‌മൈഷോ എന്നിവയുമായി ബാങ്ക് ശക്തമായ ക്രെഡിറ്റ് കാർഡ് ബന്ധം തുടരുമ്പോൾ, ക്രെഡിറ്റ് കാർഡ് ടീം ഓരോ പാദത്തിലും 2 ടൈ-അപ്പുകൾ വീതം ചേർത്ത് പ്രവത്തനം വിപുലീകരിക്കുമെന്ന് സുബ്രഹ്മണ്യകുമാർ പറഞ്ഞു.