
ന്യൂഡൽഹി: 50,000 രൂപ വരെ ഉൾപ്പെട്ട ഡിജിറ്റൽ തട്ടിപ്പിന് ഇരയായാൽ 25,000 രൂപ വരെ ഒറ്റത്തവണ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള കരടുചട്ടം പൊതുജനാഭിപ്രായത്തിനായി റിസർവ് ബാങ്ക് പ്രസിദ്ധീകരിച്ചു. ജൂലൈ ഒന്നു മുതൽ നടപ്പാക്കാനാണ് ആർബിഐയുടെ നീക്കം.
ഒരു വ്യക്‌തിക്ക് ഒരു തവണ മാത്രമേ നഷ്ടപരിഹാരത്തിന് അർഹതയുണ്ടായിരിക്കൂ. ഉപയോക്താവിന്‍റെ അശ്രദ്ധ കൊണ്ടു സംഭവിക്കുന്ന തട്ടിപ്പുകളിൽ പോലും ഇത് ലഭിക്കാം. പക്ഷേ, തട്ടിപ്പ് നടന്ന് 5 ദിവസത്തിനകം ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലും ബാങ്കിലും റിപ്പോർട്ട് ചെയ്തിരിക്കണം.
ഉപയോക്‌താവിന് നഷ്ടമുണ്ടായെന്ന് ബാങ്കിനും ബോധ്യപ്പെടണം. നഷ്ടപ്പെടുന്ന തുകയുടെ 85% അല്ലെങ്കിൽ പരാമവധി 25,000 രൂപ, ഇതിൽ ഏതാണോ കുറവ് അത്രയും തുക നഷ്ടപരിഹാരമായി ലഭിക്കും.
29,412 രൂപ വരെയാണ് തട്ടിപ്പിൽ ഉൾപ്പെട്ട തുകയെങ്കിൽ അതിന്‍റെ 85% തുക ലഭിക്കും.
ഇനി നഷ്ടമായ തുക 29,412 രൂപയ്ക്കും 50,000 രൂപയ്ക്കും ഇടയിലെങ്കിൽ 25,000 രൂപയെന്ന പരമാവധി തുക ലഭിക്കും.
നഷ്ടപരിഹാരം ക്ലെയിം ചെയ്യാൻ നിശ്ചിത ഫോം ബാങ്ക് നൽകും. ഈ ഫോം പൂരിപ്പിച്ച് നൽകി 5 ദിവസത്തിനകം നഷ്ടപരിഹാരം നൽകിയിരിക്കണം.
ബാങ്കിന്‍റെ ഭാഗത്തു നിന്നുള്ള വീഴ്ച കൊണ്ടുണ്ടായ തട്ടിപ്പെങ്കിൽ ഉപയോക്താവ് റിപ്പോർട്ട് ചെയ്‌തില്ലെങ്കിൽ പോലും തുക പൂർണമായും തിരികെ ലഭിക്കും.
500 രൂപയ്ക്കു മുകളിലുള്ള എല്ലാ ഇടപാടുകൾക്കും ബാങ്കുകൾ ഉപയോക്താക്കളെ എസ്എംഎസ് വഴി അറിയിക്കണം.
നഷ്ടപരിഹാരം ആരു വഹിക്കും?
നഷ്ടമായ തുക 29,412 രൂപയിൽ താഴെയെങ്കിൽ, അതിന്‍റെ 65% തുക റിസർവ് ബാങ്കും 10% വീതം ഉപയോക്താവിന്റെ ബാങ്കും തുക എത്തിച്ചേർന്ന ബാങ്കും നൽകും.
ഉദാഹരണം: നഷ്ടമായ തുക: 20,000 രൂപ (റിസർവ് ബാങ്ക്: 13,000 രൂപ, ഉപയോക്താവിന്റെ ബാങ്ക് 2,000 രൂപ, തുക എത്തിച്ചേർന്ന ബാങ്ക് =2,000 രൂപ, ആകെ = 17,000 രൂപ)
പരമാവധി തുകയായ 25,000 രൂപയാണ് നഷ്ടപരിഹാരമെങ്കിൽ ഇതിൽ 19,118 രൂപ റിസർവ് ബാങ്കും 2,941 രൂപ വീതം ഉപയോക്താവിന്റെ ബാങ്കും തുക എത്തിച്ചേർന്ന ബാങ്കും നൽകും.
തുക തിരികെ ലഭിച്ചാൽ?
നഷ്ടപരിഹാരം ഉപയോക്താവിന് നൽകിയ ശേഷം തട്ടിപ്പിൽ ഉൾപ്പെട്ട പണം പൂർണമായോ ഭാഗികമായോ ലഭിച്ചാൽ നഷ്ടം വീണ്ടും കണക്കാക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും തുക വിഭജിക്കുക. ഉദാഹരണത്തിന് 40,000 രൂപ ഒരാൾക്ക് നഷ്ടമായി.
25,000 രൂപ നഷ്ടപരിഹാരമായി നൽകിയ ശേഷം മുഴുവൻ തുകയും തിരിച്ചുപിടിച്ചുവെന്നു കരുതുക. അങ്ങനെയെങ്കിൽ 15,000 രൂപ കുടി ഉപയോക്താവിന് നൽകുന്നതോടെ അയാളുടെ നഷ്ടം പൂർണമായും നികത്തപ്പെടും. ബാക്കിത്തുക ആദ്യം നഷ്ടപരിഹാരം നൽകിയ റിസർവ് ബാങ്കിനും ബാങ്കുകൾക്കും തിരികെ ലഭിക്കും.






