
മുംബൈ: രൂപയുടെ മൂല്യം പിടിച്ചുനിർത്താനായി നവംബറിൽ റിസർവ് ബാങ്ക് ചെലവിട്ടത് 970 കോടി ഡോളർ. അതായത് ഏകദേശം 88,859 കോടി രൂപ. ഒക്ടോബറിലിത് 1,188 കോടി (1.10 ലക്ഷം കോടി രൂപ) ഡോളറായിരുന്നു.
രൂപയുടെ വലിയ ചാഞ്ചാട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായി നവംബറിൽ 1,435 കോടി ഡോളറാണ് ആർബിഐ വാങ്ങിയത്. അതേസമയം, 2,406 കോടി ഡോളർ വിറ്റഴിച്ചു. നവംബറിൽ ഡോളറൊന്നിന് 88.56 രൂപയ്ക്കും 89.45 രൂപയ്ക്കും ഇടയിലായിരുന്നു രൂപയുടെ മൂല്യം.
അതിനുശേഷം വിദേശ ഫണ്ടുകളുടെ വിപണിയിലെ പിന്മാറ്റത്തെത്തുടർന്നിത് കുത്തനെ ഇടിഞ്ഞു. ഡിസംബറിൽ 91 രൂപയ്ക്കും താഴെയായി. ഇതിനു പിന്നാലെ വിപണിയിലെ ഇടപെടലിലൂടെ ആർബിഐ രൂപയുടെ മൂല്യം ഡോളറൊന്നിന് 90 രൂപ നിലവാരത്തിൽ പിടിച്ചുനിർത്തുകയായിരുന്നു.
ഏതാനും മാസങ്ങളായി ഡോളറുമായുള്ള വിനിമയത്തിൽ രൂപ കടുത്തസമ്മർദം നേരിട്ടുവരുകയാണ്. അമേരിക്കയുമായുള്ള വ്യാപാരക്കരാർ വൈകുന്നതാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.
മൂന്നുമാസത്തിനിടെ ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 88.20 രൂപയെന്ന നിലയിൽനിന്ന് 91.74 രൂപ വരെയായി ഇടിഞ്ഞു. ബുധനാഴ്ച റെക്കോഡ് നിലവാരത്തിലേക്ക് ഇടിഞ്ഞ രൂപ വ്യാഴാഴ്ച നേരിയ തോതിൽ തിരിച്ചുവരവുനടത്തിയിരുന്നു.






