
മുംബൈ: വായ്പക്കാരെ മന: പൂര്‍വ്വം വീഴ്ച വരുത്തിയവരെന്നും തട്ടിപ്പുകാരെന്നും വേര്‍തിരിക്കാനുള്ള അധികാരം ഇനി ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ നിക്ഷിപ്തം. ഇതിനുള്ള മാര്‍ഗനിര്‍ദ്ദേശം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തിറക്കി.ഒത്തുതീര്‍പ്പ് തീരുമാനിക്കാനുള്ള ഉത്തരവാദിത്തവും മേല്‍നോട്ട ഓഫീസിന് കൈമാറിയിട്ടുണ്ട്.
നേരത്തെ ഇവ ഓപറേറ്റിംഗ് ഓഫീസുകളാണ് നടത്തിയിരുന്നത്. കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട് ദിവസങ്ങള്‍ക്കകമാണ് ഒത്തുതീര്‍പ്പ്, സാങ്കേതിക എഴുതിതള്ളലുകള്‍ സംബന്ധിച്ച കര്‍ത്തവ്യങ്ങള്‍ കേന്ദ്രബാങ്ക് ഡയറക്ടര്‍ ബോര്‍ഡിനെ ഏല്‍പിച്ചത്. ഇത് പ്രകാരം, ബോര്‍ഡ് അംഗീകരിച്ച വായ്പ സെറ്റില്‍മന്റ്, എഴുതിതള്ളല്‍ പോളിസികള്‍ ഓരോ ബാങ്കിനുമുണ്ടായിരിക്കണം.
കടമെടുത്തതിന് ശേഷമുള്ള കാലവധി, കൊളാറ്ററല്‍ മൂല്യത്തിലെ ഇടിവ്,അത്തരം കേസുകളില്‍ ജീവനക്കാരുടെ പങ്ക്, വായ്പ പരിധി, കാലവധി എന്നിവ സംബന്ധിച്ച വ്യവസ്ഥകള്‍ പോളിസിയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അംഗീകരിക്കുന്ന കമ്മിറ്റിയ്ക്ക് ലോണുകള്‍ അനുവദിച്ചവരേക്കാള്‍ അധികാരമുണ്ടായിരിക്കണം.
മനഃപൂര്‍വ്വം വീഴ്ച വരുത്തുന്നവരുമായി ഒത്തുതീര്‍പ്പ് നടത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ ആദ്യമായാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിക്കുന്നത്. സെറ്റില്‍മെന്റ് തുക നിലവിലെ മൂല്യത്തേക്കാള്‍ കുറവല്ലെന്ന് ഉറപ്പാക്കുക മാത്രമായിരുന്നു നേരത്തെയുള്ള മാനദണ്ഡങ്ങള്‍ ചെയ്തിരുന്നത്.മന: പൂര്‍വം വീഴ്ച വരുത്തുന്നവരുടെ വായ്പകള്‍ പുന:ക്രമീകരിക്കാന്‍ ബാങ്കുകള്‍ക്കവകാശമുണ്ടായിരുന്നില്ല.
ഈ നിയമം ഇപ്പോഴും തുടരുന്നു. ഇത് പ്രകാരം, മനഃപൂര്‍വ്വം വീഴ്ച വരുത്തുന്നവര്‍ക്ക് പുതിയ വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് കഴിയില്ല. ഒത്തുതീര്‍പ്പ് എന്നതുകൊണ്ടുദ്ദേശിക്കുന്നത് കുറഞ്ഞ തുക തിരികെ സ്വീകരിച്ച് വായ്പ ഭാഗികമായി തീര്‍പ്പാക്കുന്നതാണ്. അതേസമയം കടം വീണ്ടെടുക്കാനുള്ള ബാങ്കിന്റെ അവകാശം ബലികഴിക്കാതെ, അക്കൗണ്ടിംഗ് ആവശ്യത്തിനായി നിഷ്‌ക്രിയ ആസ്തികള്‍ നീക്കം ചെയ്യുന്നതാണ് സാങ്കേതിക എഴുതിതള്ളല്‍.
ബാങ്ക് ഡയറക്ടര്‍മാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഈ മാസം ആദ്യം ബാങ്ക് പ്രവര്‍ത്തനത്തില്‍ ക്രമക്കേടുകള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു.