
മുംബൈ: ഒക്ടോബറില്‍ നടക്കുന്ന ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) പ്രധാന പലിശ നിരക്ക് 5.50 ശതമാനത്തില്‍ നിലനിര്‍ത്തിയേക്കും. റോയിട്ടേഴ്‌സ് പോള്‍ അനുമാനിക്കുന്നു. സര്‍വേ പ്രകാരം 2025 അവസാനം വരെ നിരക്ക് അതേപടി നിലനിര്‍ത്താന്‍ കേന്ദ്രബാങ്ക് തയ്യാറാകും.
2026 ന്റെ ആദ്യപാദത്തില്‍ നിരക്ക് 0.25 ശതമാനം കുറയ്ക്കപ്പെട്ടേയ്ക്കാം. അതിന് ശേഷം എന്ത് സംഭവിക്കുമെന്നത് സംബന്ധിച്ച വ്യക്തതയില്ല.സര്‍വേയില്‍ പങ്കെടുത്ത 61 സാമ്പത്തികവിദഗ്ധരില്‍ 45 പേര്‍ നിരക്കില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്ന നിലപാടെടുത്തു. എന്നാല്‍ 16 പേര്‍ വിശ്വസിക്കുന്നത് നിരക്ക് 0.25 ശതമാനം കുറയുമെന്നാണ്.
2025 ഓഗസ്റ്റില്‍, പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ ആര്‍ബിഐയുടെ ധനനയ സമിതി ഏകകണ്ഠമായി തീരുമാനിച്ചിരുന്നു. ഒക്ടോബറിലും സമാന നിലപാട് തുടരുമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്.ആര്‍ബിഐ ജാഗ്രത പുലര്‍ത്തുമെന്നും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിലും കറന്‍സി സ്ഥിരത നിലനിര്‍ത്തുന്നതിലും ശ്രദ്ധിക്കുമെന്നാണ് സര്‍വേ കരുതുന്നത്. നിരക്ക് കുറച്ച് വളര്‍ച്ച ഉറപ്പുവരുത്തുന്ന അഗ്രസീവ് സമീപനം കൈക്കൊള്ളില്ല.
കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് കഴിഞ്ഞ പാദത്തില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 7.8% വളര്‍ച്ച കൈവരിച്ചു. വളര്‍ച്ച പ്രധാനമായും സര്‍ക്കാര്‍ ചെലവുകള്‍ വഴിയാണ്. വേതനം ഉയരാത്തതിനാലും തൊഴില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാലും സ്വകാര്യ നിക്ഷേപം ദുര്‍ബലമായി.
പണപ്പെരുപ്പം, 2024 നവംബര്‍ മുതല്‍ ആര്‍ബിഐ ലക്ഷ്യപരിധിയായ 2-6 ശതമാനത്തിനുള്ളിലാണ്. അതേസമയം ഡോളറിനെതിരെ രൂപ റെക്കോര്‍ഡ് താഴ്ചയിലേയ്ക്ക് വീണു.ഇത് ഇറക്കുമതി ചെലവേറിയതാക്കി. ഇത് ഭാവിയില്‍ പണപ്പെരുപ്പം വര്‍ധിപ്പിക്കും.
ഈ കാരണത്താലാണ് നിരക്ക് കുറയ്ക്കാന്‍ ആര്‍ബിഐ തയ്യാറാകാത്തത്.ധനനയം കൊണ്ട് മാത്രം വളര്‍ച്ച ഉറപ്പുവരുത്താനാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതികരിച്ചത്.