
ന്യൂഡല്‍ഹി: സൈന്യത്തിന് വേണ്ടി 1.03 ലക്ഷം കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങാൻ അനുമതിയായി. ഡിഫൻസ് അക്വിസിഷൻ കൗണ്‍സിലാണ് ആയുധ ഇടപാടിന് അനുമതി നല്‍കിയത്.
കവചിത വാഹനങ്ങള്‍, ഇലക്‌ട്രോണിക് വാർഫയർ സംവിധാനങ്ങള്‍, സർഫസ് ടു എയർ മിസൈലുകള്‍ എന്നിവയാണ് പ്രധാനമായും വാങ്ങുക. കര-നാവിക-വ്യോമ സേനകള്‍ക്ക് വേണ്ടിയാണ് വമ്പൻ ആയുധ ഇടപാടിന് കളമൊരുങ്ങുന്നത്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗമാണ് ആയുധം വാങ്ങാനുള്ള അനുമതി നല്‍കിയത്. ആകെ 10 നിർദേശങ്ങളാണ് സമിതിക്ക് മുമ്പാകെ വന്നത്.
എല്ലാ നിർദ്ദേശങ്ങളും അംഗീകരിച്ചു. ആയുധസംഭരണം ഇന്ത്യൻ കമ്പനികളില്‍ നിന്നാണെന്നാണ് റിപ്പോർട്ടുകള്‍.
കുഴിബോംബ് സ്ഫോടനത്തെ പ്രതിരോധിക്കുന്ന വാഹനങ്ങളും, അന്തർവാഹിനികളും വാങ്ങുന്നവയിലുള്‍പ്പെടുമെന്നാണ് വിവരം.