
കൊച്ചി: രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ ലയനത്തില്‍ മെല്ലെപ്പോകാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങളും ആഭ്യന്തര വിപണിയിലെ തളർച്ചയും കണക്കിലെടുത്ത് കരുതലോടെ നീങ്ങാനാണ് ആലോചിക്കുന്നത്.
2047ല്‍ ആഗോള തലത്തില്‍ മത്സരക്ഷമതയുള്ള വലിയ ബാങ്കുകളെ സൃഷ്‌ടിക്കുന്നതിന് ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ പൊതുമേഖല ബാങ്കുകളുടെ ലയന നടപടികള്‍ക്ക് തുടക്കമിട്ടത്. ആദ്യ ഘട്ടത്തിലെ ലയനത്തിലൂടെ ബാങ്കുകള്‍ക്ക് മികച്ച വളർച്ച നേടാനായെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തുന്നു.
നിലവിലുള്ള 12 പൊതുമേഖല ബാങ്കുകളെ പരസ്പരം ലയിപ്പിച്ച് നാല് വലിയ ബാങ്കുകളാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ബാങ്കുകളെ ലയിപ്പിക്കാനുള്ള നിർദേശമൊന്നും നിലവില്‍ സർക്കാരിന് മുന്നില്‍ ഇല്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയില്‍ വ്യക്തമാക്കി.






