
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ തിരക്ക് പരിഹരിക്കുന്നതിനായി പുതിയ ജയിലുകൾ സ്ഥാപിക്കേണ്ടതുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. ജയിലുകളുടെ നവീകരണ പ്രവർത്തനങ്ങൾക്കായി 47 കോടി രൂപ ബജറ്റിൽ വകയിരുത്തി.
ജയിൽ പുള്ളികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകിക്കൊണ്ടുള്ള പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. നിലവിലുള്ള ജയിലുകളിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള നിരീക്ഷണ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
പ്ലസ്ടു വരെ നിലവിലുള്ള സൗജന്യ വിദ്യാഭ്യാസം ഇനി ബിരുദ തലത്തിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. സ്ത്രീ സുരക്ഷാ പെൻഷന് 3820 കോടി നീക്കിവെച്ചതായും മന്ത്രി അറിയിച്ചു. ക്ഷേമപെൻഷന് 14,500 കോടിയും കണക്ട് സ്‌കോളർഷിപ്പിന് 400 കോടിയും നീക്കിവെച്ചു. ആശ വർക്കർമാരുടെ ഓണറേറിയം 1000 രൂപ കൂട്ടിയെന്നും മന്ത്രി പറഞ്ഞു.
ആശവർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും സാക്ഷരതാ പ്രേരക്മാർക്കും 1000 രൂപ വർധിപ്പിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര അവഗണനകൾക്കിടയിലും സംസ്ഥാനത്തിന് പിടിച്ചുനിൽക്കാനായെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ നികുതി വിഹിതം വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രം. വായ്പാ പരിധി കുറച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ അന്ത്യം കുറിച്ചെന്നും അദ്ദേഹം പറഞ്ഞു.






