കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സമ്മർദ്ദം

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ(Petrol), ഡീസൽ(Diesel) വില കുറയ്ക്കാൻ കേന്ദ്ര സർക്കാരിനും പൊതുമേഖലാ എണ്ണ വിതരണക്കമ്പനികൾക്കും(Fuel Distribution Companies) മേൽ വീണ്ടും സമ്മർദ്ദം.

കഴിഞ്ഞ മാർച്ച് 15നാണ് പെട്രോൾ, ഡീസൽ വിലയിൽ അവസാനമായി മാറ്റമുണ്ടായത്. ലിറ്ററിന് രണ്ടു രൂപ വീതം അന്ന് കുറച്ചു.

അതോടെ വില പെട്രോളിന് 107.56 രൂപയും ഡീസലിന് 96.43 രൂപയുമായി (തിരുവനന്തപുരം വില). കഴിഞ്ഞ മാർച്ച്-ഏപ്രിൽ കാലയളവിൽ ബാരലിന് 80-90 ഡോളർ നിരക്കിലായിരുന്ന ഡബ്ല്യുടിഐ ക്രൂഡ് വില കഴിഞ്ഞ ദിവസങ്ങളിൽ 2021 ഡിസംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായ 65.75 ഡോളറിലേക്ക് കുറഞ്ഞതോടെയാണ് ഇന്ധന വില കുറയ്ക്കണമെന്ന ആവശ്യം വീണ്ടും ഉയരുന്നത്.

രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഇക്കഴിഞ്ഞ മാർച്ചിൽ പെട്രോൾ, ഡീസൽ‌ വില കുറച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര സർക്കാരിന്റേതായിരുന്നു തീരുമാനം.

മുൻമാസങ്ങളിലുണ്ടായ പ്രവർത്തനനഷ്ടം നികത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും രണ്ടുവർഷത്തോളം എണ്ണക്കമ്പനികൾ വില പരിഷ്കരിക്കാതിരുന്നത്.
മാർച്ചിൽ വില കുറച്ചെങ്കിലും തുടർന്ന് ആറുമാസമായി വിലയിൽ എണ്ണക്കമ്പനികൾ തൊട്ടിട്ടില്ല.

ഇതും പ്രവർത്തന ലാഭം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തലുകൾ. നടപ്പുവർഷത്തെ (2024-25) ഒന്നാംപാദമായ ഏപ്രില്‍-ജൂണിൽ 7,371 കോടി രൂപയുടെ സംയോജിത ലാഭമാണ് മൂന്ന് എണ്ണക്കമ്പനികളും ചേർന്ന് നേടിയത്.

ഇന്ത്യൻ ഓയിലിന്റെ ലാഭം 81 ശതമാനവും എച്ച്പിസിഎല്ലിന്റേത് 94 ശതമാനവും കുറഞ്ഞു. ബിപിസിഎല്ലിന്റെ ലാഭക്കുറവ് 71 ശതമാനവുമായിരുന്നു.

അതുകൊണ്ട്, നിലവിലെ ക്രൂഡ് ഓയിൽ വിലക്കുറവ് മാത്രം കണക്കിലെടുത്ത് എണ്ണക്കമ്പനികൾ ഇന്ധന വില കുറയ്ക്കാൻ സാധ്യതയില്ലെന്ന വിലയിരുത്തലുകളുണ്ട്.

ഏതാനും ആഴ്ചകൾ കൂടി ക്രൂഡ് വിലയുടെ ട്രെൻഡ് നിരീക്ഷിച്ച ശേഷമാകും തീരുമാനം.

X
Top